തവനൂരും പൊന്നാനിയും മുസ്ലീംലീഗ് ഏറ്റെടുക്കുമോ?

വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍
മലപ്പുറത്ത് നിലവില്‍ കോണ്‍ഗ്രസ് മത്സരിച്ചുകൊണ്ടിരിക്കുന്ന സീറ്റുകളായ
തവനൂരും പൊന്നാനിയും മുസ്ലീംലീഗ് മറ്റു സീറ്റുകളുമായി വെച്ചുമാറുമോ എന്ന ചര്‍ച്ച സജീവമാകുന്നു.

കഴിഞ്ഞ രണ്ട് തവണയും സിപിഎം ജയിച്ച ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ മുസ്ലീംലീഗ് സീറ്റുകള്‍ ഏറ്റെടുക്കണമെന്ന വാദം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായതോടെയാണ് ഈ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. തവനൂരില്‍ കെടി ജലീല്‍ തന്നെയാണ് മത്സരിക്കുന്നതെങ്കില്‍ ലീഗ് ഈ സീറ്റ് ഏറ്റെടുത്താല്‍ അട്ടിമറി വിജയം നേടാനാകുമെന്ന് ഇവര്‍ കരുതുന്നു.

പൊന്നാനിലും ഇത്തരത്തില്‍ സീറ്റ് വെച്ചുമാറുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇതിന് പകരമായി തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്ന ചര്‍ച്ചകളും ഉയരുന്നു. അങ്ങിനെയെങ്കില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പൊന്നാനിയില്‍ മത്സരിച്ച അജയ് മോഹനകൃഷ്ണന്‍ ഗുരുവായൂരില്‍ മത്സരിക്കാനുള്ള സാധ്യതയുമുണ്ട്.

ഇതിനിടെ തവനൂരിലോ, പൊന്നാനിയിലോ എസ്എഫ്‌ഐ നേതാവ് വിപി സാനുവിനെ എല്‍ഡിഎഫ് രംഗത്തിറക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

എന്നാല്‍ ലീഗുമായി സീറ്റ് വെച്ചുമാറുന്നത് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് വ്യക്തമാക്കി. ഏതെങ്കിലും സീറ്റുകള്‍ ജില്ലയില്‍ വെച്ചുമാറുന്നുണ്ടെങ്കില്‍ അത് തീരുമാനിക്കേണ്ടത് യുഡിഎഫ് സംസ്ഥാന കമ്മറ്റി ആണെന്ന് വിവി പ്രകാശ് വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top