ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ തൃശൂര്‍ സ്വദേശിനി ആന്‍ ടെസ്സ ജോസഫും; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു

കൊടുങ്ങൂര്‍: ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ വാഴൂര്‍ കാപ്പുകാട് താമസിക്കുന്ന തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനി ആന്‍ ടെസ്സ ജോസഫും(21) ഉള്‍പ്പെട്ടതായി രക്ഷിതാക്കള്‍ക്ക് വിവരം കിട്ടി. ഒമ്പതുമാസമായി കപ്പലില്‍ പരിശീലനത്തിന്റെ ഭാഗമായി ജോലിയിലായിരുന്നു ആന്‍. മകള്‍ തിരിച്ചു ഇന്ത്യയിലേക്കു വരുംവഴിയാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് അച്ഛന്‍ ബിജു എബ്രഹാം പറഞ്ഞു. ഇവരുടെ മൂത്ത മകളുടെ ജോലി ആവശ്യത്തിനാണ് കുടുംബം തൃശൂരില്‍നിന്ന് രണ്ട് ദിവസംമുമ്പ് ഇവിടെ താമസത്തിനെത്തിയത്.

വെള്ളിയാഴ്ച രാത്രിയാണ് ആന്‍ അവസാനം ഫോണില്‍ സംസാരിച്ചതെന്നും അച്ഛന്‍ പറഞ്ഞു. പിന്നീട് ഫോണില്‍ കിട്ടുന്നില്ല. കപ്പല്‍ ജീവനക്കാരനായ ബിജു അവധിക്ക് നാട്ടിലെത്തിയതാണ്.

ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയിലെ പഠനശേഷമാണ് പരിശീലനത്തിന് കപ്പലില്‍ എത്തിയത്. കമ്പനി അധികൃതര്‍ തിങ്കളാഴ്ചയും മകള്‍ സുരക്ഷിതയാണെന്ന് അറിയിച്ചുവെന്നും ബിജു പറഞ്ഞു. എത്രയുംവേഗം എല്ലാവരെയും മോചിപ്പിക്കുവാന്‍ കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജു — ബീന ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആന്‍.

തൃശൂര്‍ സ്വദേശിനി ആന്‍ ടെസ ജോസഫ് ജോലിചെയ്യുന്ന കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചതായി നോര്‍ക്ക അധികൃതര്‍ ബന്ധുക്കളെ വിളിച്ച് അറിയിച്ചു. ആനിന്റെ അച്ഛന്‍ ബിജു എബ്രഹാമിനും കപ്പലിലാണ് ജോലി. ലീവിന് നാട്ടില്‍ വന്നതാണ്. 2008ല്‍ ഗള്‍ഫ് ഓഫ് ഏഡനില്‍ സോമാലിയന്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് ബിജു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കുടുംബവുമായി ബന്ധപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top