അങ്കമാലി-ശബരി റെയില്‍പാത ; ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കും

തിരുവനന്തപുരം : അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്റെ (2815 കോടി രൂപ ) അമ്പത് ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കിഫ്ബി മുഖേനയാണ് ഇതിന് ആവശ്യമായ പണം ലഭ്യമാക്കുക.

അങ്കമാലി-ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വെ മന്ത്രാലയം തന്നെ നിര്‍വഹിക്കണം. പാതയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം.ലഭിക്കുന്ന വരുമാനത്തില്‍ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വെയും 50:50 അനുപാതത്തില്‍ പങ്കിടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പദ്ധതിയുടെ പകുതി ചെലവു വഹിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അങ്കമാലി- ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ്‌നാട്ടിലേക്കു നീട്ടാന്‍ കഴിയും. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്.

1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരി പാത. എന്നാല്‍ പദ്ധതി ചെലവ് കണ്ടെത്തുന്ന കാര്യത്തില്‍ തീരുമാനം വൈകി. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 2815 കോടിയായി ഉയര്‍ന്നു. നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയില്‍വെ എടുത്തു. റെയില്‍വെയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും മുന്‍ നിലപാടില്‍ റെയില്‍വെ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

 

Share news
error: Content is protected !!
Scroll to Top