ദയാവധത്തിന് അപേക്ഷിച്ച അനീറയക്ക് ജോലിയില്‍ തുടരാനുള്ള സാഹചര്യം ഒരുക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് അപേക്ഷ നല്‍കിയ അനീറ കബീറിനെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഫോണില്‍ വിളിച്ച് സംസാരിച്ചു. അനീറയ്ക്ക് നിലവിലുള്ള സ്‌കൂളില്‍ ജോലിയില്‍ തുടരാന്‍ സാഹചര്യം ഒരുക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ മന്ത്രി പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അനീറ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി വിശദമായ നിവേദനം തനിക്ക് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയെ തിരുവനന്തപുരത്തെത്തി നേരില്‍ കണ്ട് നിവേദനം നല്‍കുമെന്ന് അനീറ അറിയിച്ചു.

രണ്ട് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, എം.എഡ്, സെറ്റ് യോഗ്യതയുള്ള അനീറ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 14 സ്‌ക്കൂളുകളില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിന്റെ പരസ്യം കണ്ട് അപേക്ഷിച്ചെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ ആയത് കൊണ്ടുമാത്രം അവസരം നിഷേധിക്കപ്പെടുകയായിരുന്നു.ട്രാന്‍സ് വനിത എന്ന നിലയില്‍ ജോലി ചെയ്തു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായെന്ന് നിരാശയാണ് അനീറയെ ദയാവധത്തിന് അപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.

സര്‍ക്കാര്‍ സ്‌ക്കൂളില്‍ നിന്ന് പോലും അനീറക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. പിന്നീട് പാലക്കാടെ ഒരു സര്‍ക്കാര്‍ സ്‌ക്കൂളില്‍ ജോലി ലഭിച്ചെങ്കിലും നവംബര്‍ പകുതിയോടെ രാജിവെക്കേണ്ടി വന്നു.

സോഷ്യോളജി ജൂനിയര്‍, സീനിയര്‍ അധ്യാപക ഒഴിവുകളിലേക്കാണ് നിയമനം നടന്നത്. ജൂനിയര്‍ തസ്തികയില്‍ താത്കാലികമായായിരുന്നു അനീറയ്ക്ക് നിയമനം. എന്നാല്‍, സീനിയര്‍ തസ്തികയിലേക്ക് സ്ഥിരം ആളെത്തിയപ്പോള്‍ താത്കാലികമായി ഇവിടെയുണ്ടായിരുന്നയാളെ ജൂനിയറാക്കി അനീറയെ പറഞ്ഞുവിടുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top