റാസല്‍ഖൈമ എയര്‍ലൈന്‍സ് നിര്‍ത്തലാക്കി; മലയാളികളുടെ തിരിച്ചുവരവ് ബുദ്ധിമുട്ടില്‍

കൊണ്ടോട്ടി: കരിപ്പൂരില്‍ റാസല്‍ഖൈമ വഴി മക്കയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന ഏക സര്‍വീസായ റാസല്‍ഖൈമ എയര്‍ലൈന്‍സ്(റാക്ക്) മുന്നറിപ്പില്ലാതെ നിര്‍ത്തലാക്കി. പുതുവര്‍ഷം മുതല്‍ ഇതില്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ മറ്റു വഴി നോക്കേണ്ടി വരും.എല്ലാ ദിവസവും പുലര്‍ച്ചെ 3.45 നാണ് കരിപ്പൂരില്‍ നിന്ന് ഈ വിമാനം യാത്രതിരിക്കുക.

നിലവില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പേരു പറഞ്ഞാണ് സര്‍വീസ് നിര്‍ത്തിയത്.അടുത്ത ഏപ്രില്‍ വരെ ഇതിനകം ബുക്ക് ചെയ്ത് കാത്തിരിക്കുന്ന മലയാളികളുണ്ട്.ഈ സര്‍വീസ് മുന്നില്‍ കണ്ട് ഉംറ ചെയ്യാന്‍ വേണ്ടി പോകുന്നവരാണ് ഇതിലേറെ പേരും. റബ്ബിഉല്‍അവ്വല്‍ സീസണില്‍ പ്രത്യേക ഉംറപാക്കേജുകളിലായി മലബാര്‍ ഏരിയയിലെ 200 ഓളം ഏജന്‍സികളില്‍ നിന്ന് 1000 ലധികം പേര്‍ ഉംറക്കായി തയ്യാറെടുക്കുന്നുണ്ട്. ഇവരാണ്് റാക്കിന്റെ അപ്രതീക്ഷിത സര്‍വീസ് റദ്ദാക്കലില്‍ വലഞ്ഞിരിക്കുന്നത്.ഇതിനകം എയര്‍ലൈന്‍സ് മക്കയിലെത്തിച്ച മലയാളികളുടെ കാര്യവും കഷ്ടത്തിലാണ്.

സര്‍വീസ് റദ്ദാക്കുന്നതോടെ മക്കയില്‍ അകപ്പെട്ട 1500 ലധികം മലയാളികളുടെ തിരിച്ചുവരവ് പ്രയാസത്തിലാവും.സൗദിയില്‍ അനുവദിച്ചതിലും കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്ന ഇവര്‍ക്കെതിരെ സൗദി സര്‍ക്കാര്‍ നടപടിയെടുക്കും.ഇതുമൂലം പിന്നീട് ഹജ്ജിനോ ഉംറക്കോ മറ്റേതങ്കിലും ആവശ്യത്തിനോ വേണ്ടി സൗദിയിലേക്ക് തിരിച്ചു പോകാന്‍ ഇവര്‍ക്ക് അനുവാദമുണ്ടാകില്ല.സൗദി,ഇന്ത്യന്‍ സര്‍ക്കാറുകള്‍ നിര്‍ത്തിയ സര്‍വീസിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഇതുവരെ തയ്യാറാകാത്തതും യാത്രക്കാരെ പ്രയാസത്തിലാക്കുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top