വായു മലിനീകരണം വീണ്ടും അപകടകരമായ തോതില്‍ ; ഇരുട്ടുമൂടി തലസ്ഥാനം

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക കുത്തനെ ഉയര്‍ന്നു. വായു ഗുണനിലവാര സൂചിക 418 ല്‍ നിന്ന് 452 ആയി രേഖപ്പെടുത്തി. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) കണക്കനുസരിച്ച് ഡല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 459 ആണ്.

ഡല്‍ഹി എയര്‍പ്പോര്‍ട്ട് കനത്ത പുകമഞ്ഞില്‍ മൂടിയതോടെ നിരവധി വിമാന സര്‍വീസുകളെ ബാധിച്ചു. ഫ്‌ലൈറ്റ്റാഡാര്‍ 24 അനുസരിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍ 300-ലധികം വിമാന സര്‍വീസുകള്‍ വൈകി. പുകമഞ്ഞില്‍ മൂടിയതോടെ വിസിബിലിറ്റി കുറഞ്ഞതാണ് വിമാന സര്‍വീസുകളെ സാരമായി ബാധിച്ചത്.

ഡല്‍ഹി എയര്‍പ്പോര്‍ട്ടിലേക്ക് വരുന്ന 115 വിമാനങ്ങളും പുറപ്പെടുന്ന 226 വിമാന സര്‍വീസാണ് വൈകിയത്. എയര്‍പ്പോര്‍ട്ടിലേക്ക് വരുന്ന വിമാനങ്ങള്‍ ഏകദേശം 17 മിനിറ്റും പുറപ്പെടുന്ന വിമാനങ്ങള്‍ 54 മിനിറ്റും വൈകിയതായാണ് വിവരം. വിസിബിലിറ്റി കുറവാണെന്നും യാത്രക്കാര്‍ യാത്രാവിവരങ്ങളറിയാന്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും എയര്‍പ്പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു.

വായു മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ശക്തമായ നിയന്ത്രണ നടപടികള്‍. അത്യാവശ്യമല്ലാത്തത് ഒഴികെയുള്ള നിര്‍മാണ-പൊളിക്കല്‍ പ്രവൃത്തികളെല്ലാം വിലക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. ഡീസല്‍ ജനറേറ്ററുകള്‍ അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമായി നിജപ്പെടുത്തി. പൊടിശല്യം ഇല്ലാതാക്കുന്നതിന് റോഡ് വൃത്തിയാക്കുന്നതും വെള്ളം സ്പ്രേ ചെയ്യുന്നതുമായ യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനം ഓണ്‍ലൈനായി നടത്തുന്ന കാര്യം പരിഗണിക്കാനും നിര്‍ദ്ദേശമുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top