യുക്രെയ്‌നില്‍ നിന്ന് മടങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് ‘വന്ദേ ഭാരത് മിഷനു’മായി എയര്‍ ഇന്ത്യ

യുദ്ധഭീഷണി നിലനില്‍ക്കുന്ന യുക്രെയ്‌നില്‍ നിന്ന് മടങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് സാഹചര്യമൊരുക്കി എയര്‍ ഇന്ത്യ. അടുത്താഴ്ച ഇന്ത്യക്കും യുക്രെയ്‌നുമിടയില്‍ വന്ദേ ഭാരത് മിഷന്‍ മൂന്ന് സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി 22, 24, 26 തീയതികളിലായിരിക്കും സര്‍വീസ്. ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ പുറപ്പെടുകയെന്നും എയര്‍ ഇന്ത്യ ബുക്കിങ് ഓഫീസുകള്‍, വെബ്സൈറ്റ്, കോള്‍ സെന്ററുകള്‍, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ തുടങ്ങിയവ വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു.

യുദ്ധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുക്രെയ്‌നിലുള്ള ഇന്ത്യക്കാര്‍, പ്രത്യേകിച്ച് ഇവിടെ തുടരേണ്ട അത്യാവശ്യമില്ലാത്ത വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരുന്നു. തങ്ങള്‍ നിലവില്‍ എവിടെയാണുള്ളതെന്ന് അറിയിക്കണമെന്നും അവിടേക്ക് സഹായമെത്തിക്കാന്‍ ഇത് സഹായിക്കുമെന്നും എംബസി നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

വിമാന യാത്രാ നിയന്ത്രണങ്ങള്‍ കാരണം വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെയെത്തിക്കുക എന്നതാണ് വന്ദേ ഭാരത് മിഷന്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

യുക്രെയ്‌നില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏകദേശം 20,000 ഇന്ത്യക്കാരാണ് ഉള്ളത്. ഇതില്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ അവിടെ തുടരുന്ന എല്ലാവരോടും ഉടന്‍ തന്നെ രാജ്യം വിടാനാണ് കീവിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടത്. യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശത്തിനു സാധ്യതയുള്ളതിനാലാണ് എംബസിയുടെ മുന്നറിയിപ്പ്.

Share news
error: Content is protected !!
Scroll to Top