എഐ ക്യാമറ നാളെ മുതല്‍ പിഴ ചുമത്തും; മൂന്നാം യാത്രക്കാരായ കുട്ടികള്‍ക്ക് പിഴയില്ല; ഗതാഗതമന്ത്രി

തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കേന്ദ്രനിയമത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിള്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

നാളെ രാവിലെ എട്ട് മണി മുതല്‍ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെല്‍മെറ്റ് സീറ്റ്‌ബെല്‍ട്ട്, മൊബൈല്‍ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കര്‍ശനമാക്കുന്നത് ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാനാണ്. റോഡപകട നിരക്കില്‍ കേരളം മുന്നിലാണ്.ശരാശരി 161 അപകടങ്ങള്‍. പ്രതിദിനം ശരാശരി 12 മരണം. വാഹനങ്ങള്‍ കൂടുമ്പോള്‍ അപകട നിരക്ക് കൂടുന്നു. ഇത് ഒഴിവാക്കണം. നൈറ്റ് വിഷന്‍ അടക്കം മികച്ച ക്യാമറ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദഗ്ധ സമിതി ക്യാമറ സംവിധാനം പരിശോധിച്ചപ്പോള്‍ 692 എണ്ണം പ്രവര്‍ത്തന സജ്ജമാണ്. 34 എണ്ണം ഇനിയും സജ്ജമാകേണ്ടതുണ്ട്. ജൂണ്‍ രണ്ടിന് 242746 റോഡ് നിയമലംഘനം പിടിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. അഴിമതി ഉണ്ടെങ്കില്‍ അത് പ്രതിപക്ഷം തെളിയിക്കണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.

കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതോടെ തീരുമാനം സംസ്ഥാന സര്‍ക്കാറിന്റേതായി. തിങ്കളാഴ്ച പത്ത് വയസ്സില്‍ താഴെയുള്ള കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദം നല്‍കണമെന്നാണ് രാജ്യസഭാംഗം എളമരം കരീം കത്തിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍, ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി മറുപടി നല്‍കി. 12 വയസ്സില്‍ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേര്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ഇരുചക്ര വാഹനത്തില്‍ കുട്ടികളുള്‍പ്പെടെ രണ്ടുപേരില്‍ കൂടുതലായാല്‍ പിഴ ചുമത്തുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ചെറിയ കുട്ടികളുള്ളവര്‍ എങ്ങനെ യാത്ര ചെയ്യുമെന്ന് ചോദ്യമുയര്‍ന്നു. തുടര്‍ന്നാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചത്. നിയമപ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് മാത്രമാണ് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുമതി. സാധാരണ പൊലീസുകാര്‍ പരിശോധിച്ച സമയം കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ കണ്ണടയ്ക്കാറാണ് പതിവ്. എന്നാല്‍, എഐ ക്യാമറ പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ വ്യത്യാസമില്ലാതെ എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴ ചുമത്തും. 12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാന്‍ എ ഐ ക്യാമറകള്‍ക്ക് കഴിയുമെന്നും അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്.

726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top