ജൂത വിവാഹത്തിന് വേദിയായി 15 വര്‍ഷത്തിന് ശേഷം കൊച്ചി

കൊച്ചി: ഒരു ജൂത വിവാഹത്തിന് കൂടി വേദിയായിരിക്കുകയാണ് 15 വര്‍ഷത്തിന് ശേഷം കൊച്ചി. ക്രൈംബ്രാഞ്ച് മുന്‍ എസ്പി ബാനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേല്‍ എന്നിവരുടെ മകള്‍ റേച്ചല്‍ മലാഖൈയും യുഎസ് പൗരനും നാസയിലെ എഞ്ചിനിയറുമായ റിച്ചഡ് സാക്കറിറോവുമാണ് വിവാഹിതരായിരിക്കുന്നത്. കൊച്ചിയിലെ റിസോര്‍ട്ടില്‍ വെച്ച് പരമ്പരാഗത ജൂത സമ്പ്രദായങ്ങളുടെ എല്ലാ ചിട്ടകളോടും കൂടിയായിരുന്നു വിവാഹം നടന്നത്.

വിവാഹത്തിന് കാര്‍മികത്വം വഹിക്കാനുള്ള റബായി ആരിയല്‍ സോയോണിനെ ഇസ്രയേലില്‍ നിന്നാണ് എത്തിച്ചത്. കേരളത്തിലെ ജൂതപ്പളളികളെല്ലാം തന്നെ ഇപ്പോള്‍ സംരക്ഷിത പൈതൃക മേഖലകളായതിനാല്‍ എറണാകുളത്തെ റിസോര്‍ട്ടില്‍ ജൂത ആചാരപ്രകാരമുള്ള സംവിധാനങ്ങള്‍ ഒരുക്കിയായിരുന്നു വിവഹം നടത്തിയത്. കേരളത്തില്‍ ജൂതപള്ളിക്കു പുറത്ത് നടക്കുന്ന ആദ്യ ജൂത വിവാഹമാണിത്. ഇന്നലെയായിരുന്നു വിവാഹം. മാതാപിതാക്കളുടെ കൈപിടിച്ച് വേദിയില്‍ എത്തിയതിനു ശേഷം വധു വരനെ ഏഴ് തവണ വലയം വെക്കും പിന്നീടാണ് പ്രാധന ചടങ്ങുകളിലേക്ക് കടക്കുന്നത്. കൈത്തുബ എന്ന വിവാഹ ഉടമ്പടി വായിച്ചു കേള്‍പ്പിച്ചതിന് ശേഷം പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും ജീവിതപങ്കാളിയായി കഴിയാമെന്ന് റബായിക്ക് ഉറപ്പുനല്‍കി. തുടര്‍ന്നായിരുന്നു ഇരുവരും വിവാഹ മോതിരം അണിയുന്നത്.

അമേരിക്കന്‍ പ്രസിഡന്റിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ഗനൈസേഷനില്‍ ഡേറ്റ അനലിസ്റ്റായി ജോലി നോക്കുകയായിരുന്നു റേച്ചല്‍. കേരളത്തിന്റെ മനോഹാരിതയില്‍ വിവാഹം വേണമെന്ന റിച്ചാര്‍ഡിന്റെ ആഗ്രഹം കണക്കിലെടുത്താണ് കൊച്ചിയില്‍ വേദിയൊരുക്കിയിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top