ദില്ലി: കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ഹാത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ കേസ് വാദിക്കാന്‍ തയ്യാറാണെന്ന് നിര്‍ഭയകേസ് വാദിച്ച സീമാ കുശ്‌വാഹ.
താന്‍ കേസ് വാദിക്കാന്‍ തയ്യാറാണെന്ന് പെണ്‍ക്കുട്ടിയുടെ കുടുംബങ്ങളെ നേരിട്ടറിയിക്കാന്‍ ശ്രമിച്ചെങ്കിലും യുപി പോലീസ് തടഞ്ഞു. നിയമോപദേശത്തിനായി കുടുംബം തന്നെ ഹാത്രാസിലേക്ക് വിളിച്ചിരുന്നു എന്നാല്‍ ക്രമസമാധാനനിലയെ ബാധിക്കുമെന്ന് പറഞ്ഞ് ഭരണകൂടം കാണാന്‍ അനുവദിക്കില്ലെന്നും അഭിഭാഷക സീമ കുശ് വാഹ വ്യക്തമാക്കി.
നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് സിങ് എന്നിവരെ മാര്‍ച്ചില്‍ തൂക്കിലേറ്റിയിരുന്നു.
ഹാത്രാസില്‍ സെപ്തംബര്‍ 14 നാണ് 19 കാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാലു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് ശക്തമായ പ്രിതിഷേധമാണ് ഉത്തര്‍പ്രദേശില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.




