നടന്‍ ടി പി മാധവന്‍ അന്തരിച്ചു

നടന്‍ ടി പി മാധവന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എഎംഎംഎയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു.വര്‍ഷങ്ങളായി കൊല്ലം പത്തനാംപുരം ഗാന്ധി ഭവനിലായിരുന്നു അദേഹം കഴിഞ്ഞിരുന്നത്.

പരമേശ്വരന്‍ മാധവന്‍ എന്നറിയപ്പെടുന്ന ടി പി മാധവന്‍ 1935 നവംബര്‍ ഏഴിന് എന്‍.പി. പിള്ളയുടേയും സരസ്വതിയുടേയും മൂത്ത മകനായി തിരുവനന്തപുരത്താണ് ജനിച്ചത്. 1975ല്‍ രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായി.സന്ദേശം, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം എന്നിവയാണ് ടി.പി. മാധവന്റെ ശ്രദ്ധേയമായ സിനിമകള്‍. ശാരീരിക അവശതകളെ തുടര്‍ന്ന് 2016-ല്‍ സിനിമാഭിനയ രംഗത്ത് നിന്ന് വിരമിച്ചു. 2016 മുതല്‍ പത്തനാപുരം ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിലായിരുന്നു.

ആഗ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നേടിയ എം.എയാണ് വിദ്യാഭ്യാസ യോഗ്യത. പിന്നീട് ജോലി ലഭിച്ച് കുറച്ചു നാള്‍ കല്‍ക്കട്ടയില്‍ പത്ര പ്രവര്‍ത്തകനായിരുന്നു. കേരള കൗമുദിയുടെ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. പിന്നീട് പത്ര പ്രവര്‍ത്തനം ഉപേക്ഷിച്ച് പരസ്യക്കമ്പനിയില്‍ ജോലി ചെയ്തിരുന്നു.

പ്രശസ്ത ചലച്ചിത്ര നടന്‍ മധുവുമായുള്ള പരിചയമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്.
ആദ്യം വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. അതിനുശേഷം കോമഡി റോളുകളും പിന്നീട് സ്വഭാവ വേഷങ്ങളും ചെയ്തു. മലയാളത്തില്‍ ഇതുവരെ 600-ലധികം സിനിമകളില്‍ അഭിനയിച്ച മാധവന്‍ സിനിമകള്‍ക്കൊപ്പം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു.

 

 

 

Share news
error: Content is protected !!
Scroll to Top