706 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനൊരുങ്ങി

നിര്‍മാണം പൂര്‍ത്തീകരിച്ച തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിനു കീഴിലുള്ള 8.62 ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായാണ് ജയില്‍ സമുച്ചയം. 35 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

സംസ്ഥാനത്തെ നാലാമത്തെ ജയിലാണിത്. ആദ്യം ജില്ലാ ജയിലായി നിര്‍മാണം തുടങ്ങിയെങ്കിലും പിന്നീട് സെന്‍ട്രല്‍ ജയിലാക്കി ഉയര്‍ത്തുകയായിരുന്നു. ജയിലിന്റെ നിര്‍മാണ പ്രവൃത്തികള്‍ 95 ശതമാനവും പൂര്‍ത്തീകരിയിച്ചിട്ടുണ്ട്. 706 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കെട്ടിടത്തിന്റെ പെയിന്റിങ് ജോലികളും കവാടത്തിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.

ജയില്‍ സമുച്ചയത്തിലേക്ക് ആവശ്യമായ ശുദ്ധജലമെത്തിക്കാന്‍ ഭാരതപ്പുഴയോരത്ത് ജലവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേകം കിണര്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട് . ഇതു പൂര്‍ത്തിയായാല്‍ പൈപ് ലൈന്‍ സ്ഥാപിച്ച് ജയിലിലേക്ക് വെള്ളമെത്തിക്കും. ഇതോടൊപ്പം ജലശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കും.അതുവരെ ജലഅതോറിറ്റിയുടെ നിലവിലുള്ള കണക്ഷനെയാണ് ആശ്രയിക്കുക.സി.സി.ടി.വി, വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിനൊപ്പം ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കളയും ജയിലില്‍ സജ്ജീകരിക്കും. ജയിലിലെ അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളും ഉപകരണങ്ങളും എത്തിച്ചുത്തുടങ്ങി. വൈദ്യുതി കണക്ഷന്‍ കഴിഞ്ഞ മാസം ലഭിച്ചിരുന്നു. സെന്‍ട്രല്‍ ജയിലിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമന അംഗീകാരം നേരത്തേ ലഭിച്ചിട്ടുണ്ട്. അന്തേവാസികളുടെ തൊഴില്‍ അഭ്യസനത്തിനും ഇവിടെ സൗകര്യമുണ്ടാകും.

Share news
error: Content is protected !!
Scroll to Top