Section

malabari-logo-mobile

ഐഎന്‍എല്‍ പിളര്‍പ്പ്: മുന്നണി താത്പര്യത്തിന് സഹായകമായ നിലപാടല്ലെന്ന് എ വിജയരാഘവന്‍; ചര്‍ച്ച ചെയ്യും

HIGHLIGHTS : INL split: A Vijayaraghavan says stand is not conducive to Front interests; Will be discussed

തിരുവനനതപുരം: ഐഎന്‍എല്ലില്‍ ഉണ്ടായ പ്രശ്നങ്ങള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. ഘടകകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് മാത്രമേ അഭിപ്രായം പറയാനാകൂ.വിശദാംശങ്ങള്‍ മുന്നിലില്ല.

മാധ്യമങ്ങള്‍ക്ക് എങ്ങനെയും വ്യാഖ്യാനിക്കാം. തെരുവ് യുദ്ധം എന്ന് മാധ്യമങ്ങള്‍ക്ക് പറയാം. മാധ്യമങ്ങളില്‍ കാണുന്നത് മാത്രമേ അറിയൂ. ഇത് മുന്നണിയുടെ താത്പര്യത്തിന് സഹായകരമായ നിലപാടല്ല. ഐഎന്‍എല്‍ നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും വിജയരാഘവന്‍. തൃശൂരില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

sameeksha-malabarinews

ഐഎന്‍എല്ലിലെ സംഭവ വികാസങ്ങളെ അമര്‍ഷത്തോടെയാണ് സിപിഐഎം കാണുന്നതെന്ന് വിവരം. സര്‍ക്കാരിന്റേയും മുന്നണിയുടേയും പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുന്നതൊന്നും പാടില്ലെന്ന സിപിഐഎം നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം ലംഘിച്ചാണ് ഐഎന്‍എല്‍ ഭിന്നത തെരുവുയുദ്ധത്തിലേക്ക് നീങ്ങിയത്. ഐഎന്‍എല്ലില്‍ നടക്കുന്ന കാര്യങ്ങള്‍ അതീവ ഗൗരവത്തോടെ യാണ് സിപിഐഎം നോക്കിക്കാണുന്നത്.

മൂന്നു പതിറ്റാണ്ടോളം എകെജി സെന്ററിന്റെ പടിവാതില്‍ക്കല്‍ കാത്തുനിന്ന ഐഎന്‍എല്‍ ഇടതു മുന്നണി ഘടകകക്ഷിയായിട്ട് അധികകാലമായില്ല. സ്ഥാപക നേതാക്കളില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടടക്കം പലരും മരിച്ചു. എന്‍എ നെല്ലിക്കുന്നും പി എം എ സലാമുമൊക്കെ ഐഎന്‍എല്ലിനോട് സലാം പറഞ്ഞു. മൂന്നു സീറ്റ് ഇക്കുറി മുന്നണി നല്‍കി.

അഹമ്മദ് ദേവര്‍കോവില്‍ ജയിച്ചു. ഐഎന്‍എല്ലും ദേവര്‍കോവിലും ആദ്യമായി മന്ത്രിസഭയില്‍ ഇടം നേടി. അടുത്ത ദിവസം മുതല്‍ ഭിന്നത തുടങ്ങി. പിഎസ്സി അംഗത്തെ നിയമിക്കാന്‍ 40 ലക്ഷം പാര്‍ട്ടി നേതൃത്വം വാങ്ങിയെന്ന ആരോപണം ഉന്നയിച്ചത് ഐഎന്‍എല്‍ നേതാവാണ്. ലീഗ് രാജ്യസഭാംഗം പി വി അബ്ദുല്‍ വഹാബില്‍ നിന്ന് അഹമ്മദ് ദേവര്‍ കോവില്‍ തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിച്ചത് മറ്റൊരു ഐ എന്‍ എല്‍ നേതാവായിരുന്നു.

പാര്‍ട്ടിയില്‍ ഭിന്നത മുറുകിയതോടെ അഹമ്മദ് ദേവര്‍കോവിലിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിശ്ചയിക്കാന്‍ പോലും പാര്‍ട്ടിക്ക് കഴിഞ്ഞില്ല. തര്‍ക്കം ചൂണ്ടിക്കാട്ടി സിപിഐഎം പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചു. ഭിന്നത വിഴുപ്പലക്കലായപ്പോള്‍ എ പി അബ്ദുല്‍ വഹാബിനെയും കാസിം ഇരിക്കൂറിനേയും മൂന്നാഴ്ച മുന്‍പ് എകെജി സെന്ററില്‍ വിളിച്ചു വരുത്തി എ വിജയരാഘവന്‍ താക്കീത് ചെയ്തു. സിപിഐഎമ്മിന്റെ കണ്ണുരുട്ടലും ഫലം കണ്ടില്ല. ഇനി കാഴ്ചക്കാരായി സിപിഐഎം നില്‍ക്കാന്‍ ഇടയില്ല. ഐഎന്‍എല്ലിനെ തത്കാലം തഴയില്ലെങ്കിലും കാര്യങ്ങള്‍ കൈവിട്ടാല്‍ കടുത്ത നടപടിയിലേക്ക് മുന്നണി നേതൃത്വം കടന്നേക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!