ഖത്തറില്‍ സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്

ഖത്തര്‍ : സ്‌കൂള്‍ ബസ്സിനുള്ളില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടയ്ക്കാന്‍ ഉത്തരവ്. അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡന്‍ ആണ് വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത്. വീഴ്ചവരുത്തിയ സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് വീഴ്ച ഉണ്ടായതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.

ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നാല് വയസുകാരി മിന്‍സ മറിയം ജേക്കബിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. തുടര്‍ന്ന് മൃതദേഹം സ്വദേശമായ കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ട് പോയി.

മിന്‍സയെന്ന നാലു വയസുകാരിക്കാണ് സ്‌കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയില്‍ ജീവന്‍ നഷ്ടമായത്. രാവിലെ സ്‌കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയ കുട്ടി കനത്ത ചൂടില്‍ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം.

 

Share news
error: Content is protected !!
Scroll to Top