മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് ലേക്ക് ആലുങ്ങല്‍ റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി

പാലക്കല്‍ മണ്ണട്ടമ്പാറ റോഡ് പൂര്‍ണമായും റീടാറിങ് നടത്തുകയും രണ്ടുവര്‍ഷത്തോളമായി ഏറെ ദുര്‍ഘട പാതയായി മാറിയ ആലുങ്ങല്‍ പ്രദേശത്തെ കേന്ദ്രീകരിക്കുന്ന മറ്റു അനുബന്ധ റോഡുകളുടെയും പ്രവര്‍ത്തിയോട് പഞ്ചായത്ത് ഭരണസമിതി കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കൊണ്ടായിരുന്നു മാര്‍ച്ച്.

ജലനിധിയുടെ പൈപ് പാകല്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കിയ റോഡുകളുടെ പുനരുദ്ധാരണം മുന്നോട്ടു പോയപ്പോള്‍ ആലുങ്ങള്‍ പ്രദേശത്തെ പാടെ അവഗണിക്കപ്പെടുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായപാലക്കല്‍ മണ്ണട്ടമ്പാറപോലും പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കാനുള്ള പദ്ധതിയില്ല. റോഡ് തകര്‍ന്നത് കാരണം ബസര്‍വീസ് നിര്‍ത്തുകയും മറ്റു വാഹനങ്ങളും ഓട്ടോറിക്ഷകളും വളരെ പ്രയാസപ്പെട്ടാണ് ഈ ദുര്‍ഘട പാത താണ്ടുന്നത്.

22 കോടിയുടെ ജലനിധി പദ്ധതി നടപ്പിലാക്കുവാന്‍ വെട്ടിപ്പൊളിച്ച് നല്ല റോഡുകള്‍ പുനഃസ്ഥാപിക്കാന്‍ ഫണ്ടില്ല എന്ന് പറഞ്ഞു കൈമലര്‍ത്തുന്ന പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടിനെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയും കുറ്റകരമായ നിരുത്തരവാദിത്വത്തിനെതിരെ മാര്‍ച്ചില്‍ നാട്ടുകാരുടെ വികാരം അലയടിച്ചു. ആലുങ്കല്‍ പ്രദേശത്തെ വികസനത്തിന്റെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയാണ് പഞ്ചായത്ത്. റോഡുകള്‍ പൊളിക്കുമ്പോള്‍ അത് പുനര്‍നിര്‍മ്മിക്കാന്‍ പര്യാപ്തമായ ഫണ്ടുകള്‍ വകയിരുത്താത്തതിലും തീര്‍ത്തും ആസൂത്രണം ഇല്ലാത്ത പഞ്ചായത്ത് ഭരണത്തിനെതിരെ ഏതാനും ആഴ്ചകള്‍ മുമ്പ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു.

വെളിമുക്ക് ആലുങ്ങല്‍ നിന്നും രണ്ടര കിലോമീറ്റര്‍ നടന്നാണ് മാര്‍ച്ച് പഞ്ചായത്ത് ഓഫീസില്‍ പ്രവേശിച്ചത്. ആലുങ്ങല്‍ റോഡ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബീരാന്‍ ഇല്ലിക്കല്‍ ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കോയ വെളിമുക്ക് അധ്യക്ഷത വഹിച്ചു. കടവത്ത് മൊയ്തീന്‍കുട്ടി, എന്‍പി കൃഷ്ണന്‍. പി കെ ബഷീര്‍. റാഫി പാലക്കല്‍. പ്രഭാകരന്‍ കുന്നത്ത്. എ വി രാജന്‍ മാസ്റ്റര്‍. യു സൈദലവി ഹസ്സന്‍ കടവത്ത്. ഇ കുഞ്ഞിന്‍ ഹാജി.കെ പി യൂനുസ് സലീം എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഷാജി തുമ്പാണി സ്വാഗതവും റിയാസ് വെമ്പാല നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top