മൂന്നാം തവണ പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു

താനൂര്‍: നിരവധി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ അധ്യാപകനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്റഫി(53) നെയാണ് താനൂര്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. താനൂരിലെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകനായ ഇയാളെ നേരത്തെ രണ്ട് തവണ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസ് മേധാവികള്‍ സ്‌കൂളിലെത്തി സ്‌കൂള്‍ അധികൃതരില്‍നിന്നു മൊഴിയെടുത്തു.

രക്ഷിതാക്കളുടെ പരാതി, പൊലീസ് കേസ് റിപ്പോര്‍ട്ട്, റിമാന്‍ഡ് ചെയ്ത വിവരങ്ങള്‍ എന്നിവയുടെ പകര്‍പ്പും ശേഖരിച്ചു ഇതോടൊപ്പം തെളിവെടുപ്പ് വിവരങ്ങള്‍ സഹിതം അധ്യാപകനെതിരെ വകുപ്പുതല അച്ചടക്ക നടപടി ആവശ്യപ്പെട്ട് എഇഒ ഇന്നലെ വൈകിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കോടതി റിമാന്‍ഡ് ചെയ്ത അധ്യാപകന്‍ ഇപ്പോള്‍ ജയിലിലാണ്.

പോക്‌സോ കേസില്‍ കഴിഞ്ഞ ദിവസം താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപകന്‍ സമാന കുറ്റത്തിന് നേരത്തേ രണ്ടുതവണ പിടിയിലായിരുന്നു. 2011-ല്‍ മറ്റൊരു ഉപജില്ലയിലെ സ്‌കൂളില്‍ അധ്യാപകനായിരിക്കെ അന്‍പതോളം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നതായിരുന്നു ഇതില്‍ ആദ്യത്തെ പരാതി. തുടര്‍ന്ന് 2011 നവംബറില്‍ വിദ്യാഭ്യാസവകുപ്പ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ കോടതിവിധി അനുകൂലമായതിനെത്തുടര്‍ന്ന് 2016ല്‍ സര്‍വീസില്‍ തിരിച്ചെടുത്തു.

2019-ല്‍ വീണ്ടും സമാനരീതിയിലുള്ള ആരോപണം ഉയര്‍ന്നു. മറ്റൊരു ഉപജില്ലയിലെ സ്‌കൂളില്‍ അധ്യാപകനായിരിക്കെ ആണിത്. പോക്‌സോ ചുമത്തിയ കേസില്‍ വിധി വന്നിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് 2019 ഫെബ്രുവരിയില്‍ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരുവര്‍ഷത്തിനുശേഷം തിരിച്ചെടുക്കുകയും ചെയ്തു. വകുപ്പുതല നടപടിയായി 2 ഇന്‍ക്രിമെന്റ് റദ്ദാക്കുക മാത്രമാണ് ചെയ്തത്.

 

Share news
error: Content is protected !!
Scroll to Top