മനം കുളിര്‍ക്കുന്ന കാഴ്ചയുമായി വീടിന്റെ മട്ടുപ്പാവില്‍ ചെണ്ടുമല്ലിത്തോട്ടമൊരുക്കി നല്ലൂര്‍ വലിയേടത്ത് രമണിയും കുടുംബവും

ഫറോക്ക് നല്ലൂര്‍ മൃഗാശുപത്രിക്കു സമീപം വലിയേടത്ത് രമണിയും കുടുംബവുമാണ് ഓണത്തിന് സുഹൃത്തുക്കള്‍ക്കും അയല്‍ വാസികള്‍ക്കും സൗജന്യമായി നല്‍കാന്‍ വീടിന്റെ മട്ടുപ്പാവില്‍ ചെണ്ടുമല്ലി ത്തോട്ടമൊരുക്കിയത്. മഞ്ഞയും ഓറഞ്ചും നിറങ്ങളില്‍ ഇളം കാറ്റില്‍ ഊയലാടുന്ന ചെണ്ടുമല്ലിത്തോട്ടം കാണാനും കൃഷിയെക്കുറിച്ച് മനസ്സിലാക്കാനും നിരവധി പേര്‍ ഇവിടെയെത്തുന്നു. ഫറോക്ക് കൃഷി ഭവന്റെയും കരുവന്‍തിരുത്തി സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് ബാങ്ക് ജീവനക്കാരി കൂടിയായ രമണി ചെണ്ടുമല്ലി കൃഷിക്ക് തുടക്കമിട്ടത്.

മികച്ച കര്‍ഷകയായ രമണിക്ക് ആധുനിക രീതിയിലുള്ള വിവിധ കൃഷി രീതികളില്‍ പ്രാവീണ്യമുണ്ട്. ഫറോക്ക് കരുവന്‍തിരുത്തി സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ രമണി ഓഫീസിലെ ഒഴിവു സമയങ്ങളിലാണ് കൃഷി പരിപാലനം. ജൂലൈ ആദ്യവാരത്തില്‍ നൂറു ഗ്രോ ബാഗുകളിലാണ് ചെണ്ടുമല്ലി തൈകള്‍ നട്ടത്. രമണി സ്വയം തയ്യാറാക്കിയ ജൈവ വളമാണ് കൃഷിക്ക് ഉപയോഗിച്ചത്.2018 ല്‍ മികച്ച പച്ചക്കറി കര്‍ഷകക്കുള്ള ഫറോക്ക് നഗരസഭയുടെ കൃഷിഭവന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. ഭര്‍ത്താവ് മുന്‍ ലൈബ്രറി കൗണ്‍സില്‍ ജീവനക്കാരന്‍ മനോജും മക്കളായ അഥീനയും അനീനയും കൃഷി പരിപാലനത്തിന് പ്രോത്സാഹനവുമായി രമണിക്കൊപ്പമുണ്ട്.

നാലു ലക്ഷത്തോളം അംഗങ്ങളുള്ള കൃഷിത്തോട്ടം ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലെ അംഗമായ രമണിക്ക് കൂട്ടായ്മ നല്‍കിയ അറിവും പിന്തുണയും മികച്ച കര്‍ഷകയാകാന്‍ ഏറെ സഹായിച്ചുവെന്നും മികച്ച വിളവെടുപ്പാണ് ഇത്തവണ ലഭിച്ചതെന്നും രമണി പറഞ്ഞു. മട്ടുപ്പാവില്‍ മികച്ച പച്ചക്കറി കൃഷി ഒരുക്കിയതിന് 2019ല്‍ അന്നത്തെ കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ പി. ബിജീഷ് ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കരുവന്‍തിരുത്തി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്‍രാജീവന്‍,സെക്രട്ടറി ഖാലിദ് ഷമീം, പ്രസാദ് കൊളത്തൊടി തുടങ്ങിയവര്‍ വിളവെടുപ്പിന് സന്നിഹിതരായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top