കേരളത്തിലെ 50 ശതമാനം റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാക്കും; മന്ത്രി പി. എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ 30,000 കിലോമീറ്റര്‍ റോഡില്‍ 50 ശതമാനവും മൂന്നര വര്‍ഷം കൊണ്ട് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മുക്കം നഗരസഭയിലെ കയ്യിട്ടാപ്പൊയില്‍ – മാമ്പറ്റ – വട്ടോളിപ്പറമ്പ് – തൂങ്ങുംപുറം – അമ്പലക്കണ്ടി റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ദേശീയപാത വികസനത്തിനായി 5,600 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുകയാണ്. ആറ് വരി ദേശീയപാത 2025 ഓടുകൂടി പൂര്‍ത്തീകരിക്കും. തീരദേശ റോഡ്, മലയോര ഹൈവേ തുടങ്ങിയവയുടെ പ്രവര്‍ത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ്
ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. 2021-22 സംസ്ഥാന ബജറ്റില്‍ ആറ് കോടി രൂപയാണ് നിര്‍മ്മാണത്തിനായി അനുവദിച്ചത്. കയ്യിട്ടാപ്പൊയില്‍ മുതല്‍ മാമ്പറ്റ വരെ 600 മീറ്ററും വട്ടോളിപ്പറമ്പ് മുതല്‍ അമ്പലക്കണ്ടി വരെയുള്ള 2.7 കിലോമീറ്റര്‍ റോഡുമാണ് നവീകരിക്കുന്നത്. 5.50 മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് റോഡ് നവീകരിക്കുക.

നഗരസഭ ചെയര്‍മാന്‍ പി. ടി ബാബു മുഖ്യാതിഥിയായിരുന്നു. റോഡ്‌സ് സബ്ഡിവിഷന്‍ അസി.എക്‌സി.എഞ്ചിനീയര്‍ ശ്രീജയന്‍ എന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ദുല്‍ മജീദ്, റുബീന കെ.കെ, കൗണ്‍സിലര്‍ സി.വസന്തകുമാരി, എ.കല്യാണിക്കുട്ടി, ബിന്നി മനോജ്, ജോഷില, കെ. എം വസന്ത കുമാരി, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റോഡ്‌സ് വിഭാഗം നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ. ജി വിശ്വപ്രകാശ് സ്വാഗതവും ഓവര്‍സിയര്‍ എ. ജി ജിനീഷ് നന്ദിയുംപറഞ്ഞു

 

Share news
error: Content is protected !!
Scroll to Top