വിവരം നല്കാന്‍ 50 ദിവസം വൈകി; ഉദ്യോഗസ്ഥന് 12500 രൂപ പിഴ

കോഴിക്കോട്:വിവരം നല്കാന്‍ 50 ദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12500 രൂപ പിഴ ചുമത്തി വിവരാവകാശ കമ്മിഷന്‍. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസര്‍ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായിട്ടും വിവരം വൈകിച്ചത്. പുതുപ്പണം മന്തരത്തൂര്‍ ശ്രീമംഗലത്ത് വിനോദ് കുമാറിന് ആവശ്യപ്പെട്ട വിവരങ്ങള്‍ അപേക്ഷയിലും അപ്പീലിലും നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം കമ്മിഷനെ സമീപിച്ചത്.

വിവരം നല്കാന്‍ കമ്മിഷന്‍ പറഞ്ഞിട്ടും അലംഭാവം കാട്ടിയതിനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.എ എ.ഹക്കീം പിഴചുമത്തി ഉത്തരവായത്.

ജില്ലയിലെ ഒരു സ്‌കൂളില്‍ കെ.ഇ. ആര്‍ അധ്യായം XIV എ, റൂള്‍ 51 എ പ്രകാരം അധ്യാപികയ്ക്ക് സ്ഥിരനിയമനം നല്കുന്ന വിഷയത്തിലെ രേഖാ പകര്‍പ്പുകളാണ് ഓഫീസര്‍ മറച്ചു വച്ചത്. കമ്മിഷന്റെ ഉത്തരവിന് ശേഷവും വിവരം നല്കാന്‍ വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ ക്രമത്തില്‍ 50 ദിവസത്തേക്ക് 12500 രൂപ പിഴ ചുമത്തുകയായിരുന്നു.

ആരിഫ് അഹമ്മദ് ജൂലൈ 25 നകം പിഴ അടച്ചതായി ഡി ഇ ഒ ഉറപ്പു വരുത്തി 30 നകം കമ്മിഷനെ അറിയിക്കണം. അല്ലെങ്കില്‍ ആരിഫിന് ജപ്തി നടപടികള്‍ നേരിടേണ്ടിവരും.

 

 

Share news
error: Content is protected !!
Scroll to Top