40.97 കോടി രൂപയുടെ പദ്ധതി; പുതിയപാലത്ത് ‘വലിയ പാലം’ വരുന്നു

കോഴിക്കോട്: പുതിയപാലത്ത് ‘വലിയ പാലം’ വരണമെന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള നാട്ടുകാരുടെ ആവശ്യത്തിന് അവസാനമാകുന്നു. ഇരുചക്ര വാഹന യാത്രപോലും ദുര്‍ഘടമായ പുതിയപാലത്തെ പാലത്തിനു പകരം ‘വലിയ പാല’മാണ് വരുന്നത്. ഇതിനുള്ള സാങ്കേതികാനുമതി കഴിഞ്ഞ 28ന് ലഭിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ജൂണില്‍ നിര്‍മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നിരന്തര ഇടപെടലിലൂടെയാണ് പദ്ധതിക്ക് മുന്നേറ്റമുണ്ടായത്.

നടത്തിപ്പ് ചുമതല കെആര്‍എഫ്ബിയ്ക്ക്

ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 40.97 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചു. നടത്തിപ്പ് ചുമതല കേരള റോഡ് ഫണ്ട് ബോര്‍ഡി (കെആര്‍എഫ്ബി)നാണ്. കിഫ്ബിയാണ് നിര്‍മാണം. 15.39 കോടി രൂപയാണ് പാലം നിര്‍മാണത്തിനുള്ളത്. നിര്‍മാണം ആരംഭിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും.

പാലം ഒരുങ്ങുക ആര്‍ച്ച് മാതൃകയില്‍

കനാലിനു കുറുകെ 195 മീറ്റര്‍ നീളത്തിലാണ് പാലം പണിയുക. കോരപ്പുഴ പാലത്തിന്റെ മാതൃകയിലുള്ള ബോസ്ട്രിങ് ഗാര്‍ഡര്‍ ഈ പാലത്തിനുമുണ്ടാകും. 45 മീറ്റര്‍ വരുമിത്. ഏഴര മീറ്ററാണ് വാഹനത്തിന് പോകാനുള്ള സൗകര്യം. ഇരു ഭാഗത്തും നടപ്പാതയും ഓവുചാലുമുണ്ടാകും.
പാലത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി 95 ശതമാനവും പൂര്‍ത്തിയായി. സ്ഥലവും കെട്ടിടങ്ങളം വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കല്‍ അവസാന ഘട്ടത്തിലാണ്. പാലം നിര്‍മാണത്തിന് ഭൂമി വിട്ടുനല്‍കാന്‍ വിസമ്മതിച്ചരുടെ ഭൂമി ഏറ്റെടുക്കുന്ന നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. പുതിയ പാലം നിര്‍മിക്കുന്നതിന്റെ സമീപത്തുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. നിര്‍മാണത്തെ ബാധിക്കാത്ത കെട്ടിടങ്ങളാണ് ഇനി പൊളിക്കാനുള്ളത്.

വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് പൊളിഞ്ഞു വീഴാറായ പഴയ പാലത്തിലൂടെ ദിവസവും സഞ്ചരിക്കുന്നത്. കാല്‍നടയാത്രപോലും ദുഷ്‌കരമായ പാലത്തിലൂടെ ഇപ്പോഴും ഇരുചക്രവാഹനങ്ങള്‍ പോകാറുണ്ട്. റെയില്‍വേ സ്റ്റേഷന്‍, പാളയം, തളി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താന്‍ പുതിയപാലം വഴി സാധിക്കും.

 

Share news
error: Content is protected !!
Scroll to Top