സുഡാനില്‍ വിമാനം തകര്‍ന്ന് 20 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ ഇന്ത്യക്കാരനും

ജുബ: സുഡാനിലുണ്ടായ വിമാന അപകടത്തില്‍ ഇന്ത്യക്കാരനടക്കം 20 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. തെക്കന്‍ സുഡാനിലാണ് വിമാനം റണ്‍വേയില്‍ നിന്ന് 500 മീറ്റര്‍ അകലെ വീണ് തകര്‍ന്നത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. 21പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 16 സുഡാന്‍ സ്വദേശികള്‍, രണ്ട് ചൈനക്കാര്‍ ഒരു ഇന്ത്യക്കാരന്‍ എന്നിവരുമാണ് കൊല്ലപ്പെട്ടത്.

ചൈനീസ് ഓയില്‍ കമ്പനിയായ ഗ്രേറ്റര്‍ പയനിയര്‍ ഓപ്പറേറ്റിംഗ് കമ്പനിയുടെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താനായി എണ്ണപ്പാടത്തിന് സമീപത്തെ ചെറിയ റണ്‍വേയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് വിമാനം തകര്‍ന്നത്. തെക്കന്‍ സുഡാന്‍ സ്വദേശിയായ എന്‍ജിനിയറാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ഇയാളെ ബെന്ടിയുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ മറ്റ് വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല. ജീവനക്കാരെ കൊണ്ടുപോകാനായി ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് വിമാനത്താവളത്തിന് സമീപത്ത് തന്നെ തകര്‍ന്നത്. എന്‍ജിന്‍ തകരാറാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നാണ് അന്തര്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോലി സ്ഥലത്ത് 28 ദിവസത്തെ തുടര്‍ച്ചയായ ഷിഫ്റ്റ് അവസാനിച്ച ശേഷം ലീവില്‍ പോവുകയായിരുന്ന ജീവനക്കാരാണ് കൊല്ലപ്പെട്ടത്.

ജിപിഒസി ചാര്‍ട്ടര്‍ ചെയ്ത് 5എക്‌സ് ആര്‍ എച്ച് ബി വിമാനമാണ് തകര്‍ന്നത്. രണ്ട് പൈലറ്റുമാര്‍ അടക്കം 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top