യാങ്കൂണ്‍: പട്ടാള അട്ടിമറിക്കെതിരെ മ്യാന്‍മറില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെ ഞായറാഴ്ച പൊലീസ് നടത്തിയ വെടിവയ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 30-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. യാങ്കൂണ്‍ ഉള്‍പ്പെടെ വിവിധ നഗരങ്ങളിലായിരുന്നു പൊലീസിന്റെ നരനായാട്ട്.
യാങ്കൂണ്‍ നഗരത്തിന്റെ വിവിധ ഭാഗത്തായി പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ആകാശത്തേക്ക് വെടിവച്ചിട്ടും പിരിഞ്ഞുപോകാത്തവര്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി യുഎന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഗുരുതരമായി മുറിവേറ്റ നിരവധിപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു. മ്യാന്മര്‍ യുദ്ധക്കളമായി മാറിയെന്ന് രാജ്യത്തെ ആദ്യ കത്തോലിക്ക കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോ ട്വീറ്റ് ചെയ്തു.
ദവേയി നഗരത്തിലും പൊലീസ് സമരക്കാരെ വെടിവച്ചു. മൂന്നുപേര്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. മാണ്ഡലേയിലും സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് വെടിവച്ച് കൊന്നതായി റിപ്പോര്‍ട്ടുണ്ട്. മറ്റ് നഗരങ്ങളിലും പൊലീസ് അക്രമത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു.
ഫെബ്രുവരി ഒന്നിന് സൈന്യം അധികാരം പിടിച്ചെടുത്തശേഷം 21 സമരക്കാരാണ് കൊല്ലപ്പെട്ടത്. പൊലീസ് കൊല്ലാനായിത്തന്നെ വെടിവയ്ക്കുകയായിരുന്നെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. മരിച്ച പലരുടെയും തലയിലും നെഞ്ചിലുമാണ് വെടിയേറ്റത്. നാള്‍ക്കുനാള്‍ പ്രതിഷേധം ശക്തമാകുന്നതിനാല്‍ കൂടുതല്‍ സൈന്യത്തെയും പൊലീസിനെയും വിന്യസിച്ചിരുന്നു. സമരക്കാര്‍ക്കെതിരെ ആയുധം പ്രയോഗിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സൈന്യം ഭീഷണിയും മുഴക്കിയിരുന്നു.
പട്ടാളത്തിന്റെ കിരാത നടപടിയില്‍ ശക്തമായി അപലപിക്കുന്നതായി യു.എന്‍ അറിയിച്ചു. സമാധാനമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്നുംെ യുഎന്‍ ആവശ്യപ്പെട്ടു.




