ദോഹ: മധ്യപൗരസ്ത്യ ഉത്തരാഫ്രിക്ക മേഖലയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടുന്ന രാജ്യങ്ങളില്‍ ഖത്തറിന് മൂന്നാം സ്ഥാനം. ഒന്നാം സ്ഥാനത്തുള്ള സഊദി അറേബ്യയാണ് ഈ മേഖലയില്‍ ഹാക്കര്‍മാരുടെ ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്നത്. രണ്ടാം സ്ഥാനത്ത് തുര്‍ക്കിയാണുള്ളത്. സൈബര്‍ സുരക്ഷാ രംഗത്തെ പ്രമുഖരായ ഫയര്‍ ഐയെ ഉദ്ദരിച്ച് ‘ദി പെനിന്‍സുല’യാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
സൈബര്‍ ആക്രമണങ്ങളെ നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന കണക്കനുസരിച്ച് സൈബര്‍ ആക്രമണം നേരിടുന്നതില്‍ സഊദിഅറേബ്യക്കും തുര്‍ക്കിക്കും പിറകില്‍ ഖത്തര്‍ മൂന്നാം സ്ഥാനത്താണെന്ന് ഫയര്‍ ഐ വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് ടര്‍ണര്‍ പറഞ്ഞു. സൈബര്‍ ആക്രമണം തടയാനുള്ള സാധാരണ മാര്‍ഗ്ഗങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന കൂടുതല്‍ പുരോഗമിച്ച 1,824 ആക്രമണങ്ങളാണ് ഈ വര്‍ഷം ജനുവരി ഒന്നിനും ജൂണ്‍ 30നും ഇടയില്‍ ഖത്തറിനു നേരെയുണ്ടായത്. രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളാണ് സൈബര്‍ ആക്രമണത്തിനു പിന്നിലുള്ളത്.
മേഖലയിലെ രാജ്യങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളില്‍ ഏറിയ പങ്കും രാഷ്ട്രീയ ലക്ഷ്യത്തോടെ ചില രാജ്യങ്ങളുമായോ മേഖലയുമായോ ബന്ധപ്പെട്ട സംഘടനകളില്‍ നിന്നാണ് ഉണ്ടാകുന്നത്. അടുത്ത കാലത്തുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ അധികവും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. അറബ് വസന്തം സൃഷ്ടിച്ച രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് ഇതിന് കാരണം. ചില പ്രത്യേക ഭരണകൂടങ്ങളെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്ന രാജ്യങ്ങളാണ് ആക്രമിക്കപ്പെടുന്നത്. സിറയയിലെ ആഭ്യന്തര യുദ്ധവും ഈജിപ്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍അസദിനെ അനുകൂലിക്കുന്ന സിറിയന്‍ ഇലക്ട്രോണിക് ആര്‍മി കഴിഞ്ഞ വര്‍ഷം ഖത്തറിന്റെ നിരവധി വെബ്‌സൈറ്റുകളെ ആക്രമിച്ചിരുന്നു. സിറിയക്കു നേരെ അമേരിക്കയും സഖ്യരാജ്യങ്ങളും ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഖത്തറിനും മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കും എതിരെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കാനിടയാക്കും. സാമ്പത്തിക ലക്ഷ്യത്തോടെയുള്ള സൈബര്‍ ആക്രമണങ്ങളിലൂടെ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളുടേയോ കമ്പനികളുടേയോ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയോ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയാണ് പണം അപഹരിക്കുന്നത് അദ്ദേഹം പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



