മലാല വീണ്ടും സ്‌കൂളില്‍

ലണ്ടന്‍::  പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി തന്റെ ബ്‌ളോഗിലൂടെ പ്രതികരിച്ചതിന് പാകിസ്ഥാനില്‍ ഭീകരരാല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച മലാല യൂസഫ്‌സായി (15) ഇനി മുതല്‍ ബ്രിട്ടനിലെ സ്‌കൂളില്‍ പഠനം തുടരും. ബിര്‍മിംഗ് ഹാമിലെ എഡ്ഗ്ബാസ്റ്റണ്‍ ഹൈസ്‌കൂളിലാണ് മലാല ഇനി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് വീണ്ടും സ്‌കൂളില്‍ പോകാനായ ദിവസം എന്ന് മലാല തന്റെ സന്തോഷം മാധ്യമങ്ങളോട് പങ്കുവെച്ചു.

മതഭ്രാന്തന്‍മാരുടെ വിഹാര കേന്ദ്രമായ സ്വാത് താഴ്‌വരയിലെ വീട്ടിലേക്ക് സ്‌കൂള്‍ വിട്ടുവരവെ സ്‌കൂള്‍ ബസ്സില്‍ വെച്ചാണ് മലാലയെ ഭീകരര്‍ തലയില്‍ വെടിവെച്ചു വീഴ്ത്തിയത്. തുടര്‍ന്ന് കൂടുതല്‍ ചികില്‍സക്കായി മലാലയെ ബ്രിട്ടനില്‍ എത്തിക്കുകയായിരുന്നു. ബീര്‍മിംഗ് ഹാമിലെ ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലിലെ പ്രഗല്‍ഭരായ ഡോക്ടര്‍മാരാണ് മരണത്തോട് പോരാടി മലാലക്ക് ഒരു പുതു ജീവിതം നല്‍കിയത്. പൊട്ടിചിതറിയ തലയോട്ടിക്ക്് പകരം കൃത്രിമ ലോഹത്താല്‍ ഭാഗികമായി നിര്‍മ്മിച്ച തലയോട്ടിയുമായാണ് മലാല അറിവിന്റെ ലോകത്തേക്ക് നടന്ന് കയറാന്‍ തുടങ്ങുന്നത്.

മലാലയുടെ പിതാവ് സിയായുദ്ദീന്‍ പാകിസ്താന്‍ ഗവണ്‍മെന്റ് ബ്രിട്ടനില്‍ തങ്ങുന്നതിന്റെ സൗകര്യാര്‍ത്ഥം ബിര്‍മിംഗ് ബാമിലെ ഹൈ കമ്മീഷന്‍ ഓഫീസില്‍ ജോലി നല്കിയിരുന്നു. ഒരു ടേമിന് 3000 പൗണ്ട് ഫീസ് വാങ്ങുന്ന സമ്പന്നരുടെയും പ്രശസ്തരുടെയും മക്കള്‍ പഠിക്കുന്ന സ്‌കൂളിലാണ് മലാലക്ക് പ്രവേശനം ലഭിച്ചത്. മലാലയുടെ ജീവന്‍ ഇനിയും എടുക്കുമെന്ന് ഭീകരര്‍ ഭീഷണി മുഴക്കിയതിനാല്‍ സ്‌കൂളിന് ചുറ്റും കനത്ത സുരക്ഷയാണ് ഗവണ്‍മെന്റ് ഒരുക്കിയിരിക്കുന്നത്.

തന്റെ പിതാവിനൊപ്പം പിങ്ക് കളര്‍ സ്‌കൂള്‍ ബാഗുമണിഞ്ഞാണ് മലാല എഡ്ഗ് ബാസ്റ്റണ്‍ സ്‌കൂളിലെത്തിയത്.

Share news
error: Content is protected !!
Scroll to Top