ഇ അഹമ്മദിന്റെ സൗദി സന്ദര്‍ശനം ഗുണം ചെയ്യില്ല ; അബ്ദുള്‍ വഹാബ്.

ദുബായ് : ഇന്ത്യന്‍ മന്ത്രിമാരുടെ സൗദി സന്ദര്‍ശനം പ്രവാസികള്‍ക്ക് ഒരുതരത്തിലും ഗുണംചെയ്യില്ലെന്ന് ലീഗ് നേതാവും മുന്‍ രാജ്യസഭാംഗവുമായ പി വി അബ്ദുള്‍വഹാബ്. ഒരു കാര്യവുമില്ലാതെ നടത്തിയ സന്ദര്‍ശനം ഇന്ത്യന്‍ മന്ത്രിമാര്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതില്‍ ഇളവു നല്‍കിയത് സൗദി രാജാവാണ്.

എന്നാല്‍ ഇന്ത്യന്‍ സംഘം സന്ദര്‍ശിച്ചതും ചര്‍ച്ച നടത്തിയതും തൊഴില്‍ മന്ത്രിയുമായാണ്. അതുകൊണ്ടുതന്നെ സൗദിയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ദുരിതത്തിലായ ഇന്ത്യക്കാരെ സഹായിക്കാനുള്ള ഒന്നും മന്ത്രിമാരുടെ സന്ദര്‍ശനം കൊണ്ട് ഉണ്ടാവില്ല. സ്വദേശിവല്‍ക്കരണം നടപ്പില്‍ വന്ന് ഒരു മാസത്തോളമായിട്ടും കഴിഞ്ഞദിവസം മാത്രമാണ് മന്ത്രിമാരായ വയലാര്‍ രവിയുടെയും ഇ അഹമ്മദിന്റെയും നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഉന്നതല സംഘം സൗദിയില്‍ എത്തിയത്.

ഇന്ത്യന്‍ സംഘത്തെ ഉന്തിത്തള്ളി വിടുകയായിരുന്നു. എംബസികളിലും കോണ്‍സുലേറ്റുകളിലും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. അല്ലാതെ സ്വദേശിവല്‍ക്കരണം വഴി തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നും ഒരു മലയാളം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അബ്ദുള്‍ വഹാബ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top