HIGHLIGHTS : ന്യൂഡല്‍ഹി : രാജ്യത്തെ 67 ശതമാനം ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ
ന്യൂഡല്‍ഹി : രാജ്യത്തെ 67 ശതമാനം ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന ദേശീയ ഭക്ഷ്യ സുരക്ഷ ബില്‍ ലോക സഭ പാസാക്കി. ഒമ്പതു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. അരി കിലോ ഗ്രാമിന് 3 രൂപാ നിരക്കിലും ഗോതമ്പ് രണ്ട് രൂപാ നിരക്കിലും വിതരണം ചെയ്യാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. കേരളത്തില്‍ 40 ശതമാനം പേര്‍ക്കേ ബില്ലിന്റെ ഗുണം ലഭിക്കൂ.ഗ്രാമീണ ജനസംഖ്യയുടെ 75 ശതമാനത്തിനും നഗര ജന സംഖ്യയുടെ 50 ശതമാനത്തിനും ആളൊന്നിന് അഞ്ചു കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന സുപ്രധാന നിയമ നിര്‍മ്മാണത്തിന് നടപ്പു സമ്മേളനത്തില്‍ തന്നെ രാജ്യസഭയുടെ കൂടി അംഗീകാരം വാങ്ങി ലോക സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താനാണ് യുപിഎ ശ്രമം. അടുത്ത ദിവസം രാജ്യസഭാ ബില്‍ ചര്‍ച്ച ചെയ്യും. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് ഈ നിയമം കനത്ത തിരിച്ചടിയാകും.
സിപിഐ എമ്മിലെ എ സമ്പത്തും ബിജു ജനതാദളിലെ ഭര്‍തൃഹരി മെഹ്ദാദും ഉള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് ഒമ്പത് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ രാത്രി 10.40 ഓടെയാണ് ബില്‍ പാസാക്കിയത്. ഭക്ഷ്യ സുരക്ഷയേക്കാളുപരി വോട്ടു സുരക്ഷയാണ് യുപിഎ ലക്ഷ്യമെന്ന് ചര്‍ച്ചയില്‍ പ്രതിപക്ഷ അംഗങ്ങള്‍ വിമര്‍ശിച്ചു. ഈ നിയമ നിര്‍മാണം തെരഞ്ഞെടുപ്പില്‍ യുപിഎ ആയുധമാക്കുമെന്ന സൂചനയോടെ പ്രസംഗിച്ച യുപിഎ അധ്യക്ഷ സോണിയാഗാന്ധി പ്രതിപക്ഷ വിമര്‍ശത്തെ സാധൂകരിക്കുകയും ചെയ്തു.
2009 ജൂണ്‍ നാലിന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചത്. 2011 ഡിസംബറില്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചെങ്കിലും അത് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ പരിഗണനക്ക് വിട്ടു. കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ പരിഗണച്ചെങ്കിലും അന്നത്തെ ബില്ലിലെ പല വ്യവസ്ഥകളിലും വെള്ളം ചേര്‍ത്ത പുതിയ ദേശീയ ഭക്ഷ്യ സുരക്ഷാ ബില്‍ 2013 അന്ന് അവതരിപ്പിക്കാനായില്ല. തുടര്‍ന്ന് ജൂലൈ അഞ്ചിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ആഗസ്റ്റ് ഏഴിനാണ് ഭക്ഷ്യമന്ത്രി പ്രൊഫ. കെ വി തോമസ് ഭക്ഷ്യ സുരക്ഷാ ബില്‍ 2013 ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
തിങ്കളാഴ്ച അയോധ്യ പ്രശ്‌നത്തില്‍ രണ്ടു വട്ടം തടസ്സപ്പെട്ട ചോദേ്യാത്തര വേളക്കും ഒരു തവണ തടസ്സപ്പെട്ട ശൂന്യ വേളക്കും ശേഷം രണ്ടു മണിക്കാണ് ബില്ലിന്റെ ചര്‍ച്ച ലോക സഭയില്‍ തുടങ്ങിയത്. അന്തേ്യാദയ അന്നയോജന പദ്ധതി ഗണഭോക്താക്കള്‍ക്ക് വീടൊന്നിന് 35 കിലോ അരി ലഭിക്കുന്നത് തുടരുമെന്ന് ചര്‍ച്ചയ്ക്ക് ആരംഭം കുറിച്ച് മന്ത്രി കെ വി തോമസ് പറഞ്ഞു. കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ിപിഎല്‍ അരി വിഹിതത്തില്‍ കുറവുണ്ടാകില്ലെന്ന് മന്ത്രി ഉറപ്പു നല്‍കി. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ബില്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും കേരളത്തിലെ മുഖ്യമന്ത്രിയെയും ഇക്കാര്യം ബോധ്യപെടുത്താനായെന്ന് മന്ത്രി തോമസിന് അവകാശപെടാനാകില്ലെന്നും എ സമ്പത്ത് പറഞ്ഞു.
2011 ലെ ബില്‍ അഞ്ചംഗ കുടുംബത്തിന് മൂന്ന് രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യ ധാന്യം നല്‍കാന്‍ വ്യവസ്ഥ ചെയ്ത സ്ഥാനത്ത് ഒരു വ്യക്തിക്ക് അഞ്ച് കിലോ എന്നാക്കി ചുരുക്കിയിരിക്കുകയാണ് ഇപ്പോഴത്തെ ബില്‍. അതായത് അഞ്ചംഗ കുടുംബത്തിന് നേരത്തെ 35 കിലോ കിട്ടുമായിരുന്നെങ്കില്‍ ഇപ്പോള്‍ 25 കിലോ മാത്രം. കുടുംബത്തിലെ അംഗസംഖ്യ കുറവായ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നഷ്ടം ഇതിനേക്കാള്‍ കൂടുതലായിരിക്കും. നാലംഗ കുടുംബത്തിന് പുതിയ നിയമ പ്രകാരം കിട്ടുന്നത് 20 കിലോ. അരി, ഗോതമ്പ്, പയര്‍ എന്നിവക്ക് നിശ്ചയിച്ച മൂന്ന് രൂപ, രണ്ട് രൂപ, ഒരു രൂപ എന്നീ വിലകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് മാത്രമാകും പ്രാബല്യം. അതിനുശേഷം താങ്ങു വിലയേക്കാള്‍ കൂടാത്ത വില കേന്ദ്ര സര്‍ക്കാരിന് നിശ്ചയിക്കാം.