HIGHLIGHTS : കൊച്ചി :നിയമവിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാനായിരുന്ന പി കെ കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇന്ന...
കൊച്ചി :നിയമവിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാനായിരുന്ന പി കെ കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ കേസ് പരിഗണിച്ച ഹൈക്കോടതി കൃഷ്ണദാസിന്റെയും മറ്റും ജാമ്യഹര്‍ജികള്‍ വിധിപറയാന്‍ മാറ്റിയിരുന്നു. കേസില്‍ അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തതെന്ന് കോടതി വിലയിരുത്തി.
പി.ആർ.ഒ സഞ്ജിത്തിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ജാമ്യം. കേസുമായി ബന്ധപ്പെട്ട് പഴയന്നൂർ എ.എസ്.െഎയെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.
കേസ്ഡയറിയും പരാതിക്കാരനായ ഷഹീര്‍ ഷൌക്കത്തലി നേരത്തെ പൊലീസിനു നല്‍കിയ മൊഴിയും ഹാജരാക്കാന്‍ ജസ്റ്റിസ് എബ്രഹാം മാത്യു ഇന്നലെ നിര്‍ദേശിച്ചിരുന്നു. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയും പിആര്‍ഒ സഞ്ജിത് വിശ്വനാഥന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയുമാണ് കോടതി പരിഗണിച്ചത്.
അറസ്റ്റ്മെമ്മോയില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയെന്നും അറസ്റ്റിനുശേഷം ജാമ്യമില്ലാവകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തുവെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് കോടതി നടപടി.