ചെമ്മാട് ഷോപ്പിങ് കോംപ്ലക്‌സില്‍ നിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ചു.

തിരൂരങ്ങാടി: ആധുനിക രീതിയിലുള്ള റൂറല്‍ ഹബ് നിര്‍മിക്കുന്നതിനായി കണ്ടെത്തിയ ചെമ്മാട്ടെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ നിന്നും വ്യാപാരികളെ ബലം പ്രയോഗിച്ച് നീക്കി. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലായിരുന്നു ഒഴിപ്പിക്കല്‍. തടസം നിന്നവരെ തിരൂരങ്ങാടി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പുരപദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കാനിരിക്കുന്ന റൂറല്‍ ഹബ് നിര്‍മാണത്തിനായി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളോട് ഒഴിഞ്ഞുതരാന്‍ പഞ്ചായത്ത് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് തദ്ദേശ സ്വയംഭരണ ട്രീബ്യൂണലിന് വിടുകയായിരുന്നു. ട്രീബ്യൂണല്‍ ഈ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കലക്ടറോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കലക്ടര്‍ എംസി മോഹന്‍ ദാസ് ഷോപ്പിങ് കോംപ്ലക്‌സില്‍ നിന്ന് ഒഴിപ്പിക്കണമെന്ന തിരൂരങ്ങാടി പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു. തീരുമാനം രേഖാമൂലം ലഭിച്ചതോടെയാണ് വെള്ളിയാഴ്ച രാവിലെ പോലീസ് സന്നാഹത്തോടെ ഒഴിപ്പിക്കല്‍ നടന്നത്. രഹസ്യമായ നീക്കമായതിനാല്‍ കടക്കാര്‍ക്ക് ഒന്നിനും സമയം ലഭിച്ചിരുന്നില്ല.

രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമായതിനാല്‍ ഒഴിപ്പിക്കലിനെതിരെ നിയമനടപടിയിലേക്ക് പോകാന്‍ കഴിയില്ലെന്ന് കണ്ടുകൊണ്ടാണ് വെള്ളയാഴ്ച രഹസ്യനീക്കത്തിലൂടെ ഒഴിപ്പിക്കല്‍ നടന്നത്. അതെ സമയം കടകളിലെ സാധനങ്ങള്‍ മാറ്റാന്‍ കച്ചവടക്കാര്‍ അപേക്ഷ നല്‍കിയാല്‍ അവസരം നല്‍കുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്.

ഒഴിപ്പിക്കലിന് തിരൂരങ്ങാടി സിഐ എ ഉമേഷ്, എഎസ്‌ഐ സുനില്‍, പഞ്ചായത്ത് സെക്രട്ടറി വി കെ മുരളി എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top