ചെട്ടിപ്പടിയില്‍ റെയില്‍വേ ഒാവര്‍ ബ്രിഡ്ജ് ഉടന്‍ നിര്‍മിക്കണം : വികസന ക്ഷേമസംഘം

പരപ്പനങ്ങാടി : ചമ്രവട്ടം പാലം നിലവില്‍ വന്നതോടെ എറണാകുളം കോഴിക്കോട് റൂട്ടിലെ ഏക റെയില്‍വേ ലെവല്‍ക്രോസായ ചെട്ടിപ്പടിയില്‍ ഗെയ്റ്റടയ്ക്കുന്നതോടെ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. പലപ്പോഴുമത് പരപ്പനങ്ങാടി കടലുണ്ടി റോഡിലെ ഗതാഗതം കൂടി തടസപ്പെടുത്തുകയാണ്. ചമ്രവട്ടം പാലത്തിലൂടെ വാഹനങ്ങള്‍ ഓടി തുടങ്ങിയപ്പോള്‍ ഈ വിഷയം രൂക്ഷമാവുകയാണ്.

മാത്രമല്ല പൊന്നാനി, തിരൂര്‍ മേഖലകളില്‍ നിന്നും കോഴിക്കോട് വിമാനത്താവളം, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്കും അടിയന്തിര സ്വഭാവമുള്ള മെഡിക്കല്‍ കോളേജ്, മററ് സൂപര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലുകളിലേക്കുമുള്ള യാത്രകള്‍ക്കും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ഇതിനാല്‍ എത്രയും പെട്ടന്ന് ഓവര്‍ ബ്രിഡ്ജ് നിര്‍മാണം ആരംഭിക്കണമെന്ന് ചെട്ടിപ്പടി വികസന ക്ഷേമ സംഘം ആവശ്യപ്പെട്ടു.

കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ഇതിനാവശ്യമായ പണം വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ അടസ്ഥാനത്തില്‍ ഇതിനായുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മൂന്ന് പ്രപ്പോസിലുകളാണ് ഇവര്‍ക്ക് മുന്നിലുള്ളത്. നിലവില്‍ റെയില്‍വേ ഗേറ്റ് നില്‍ക്കുന്നടത്തുകൂടി മേല്‍പ്പാലം പണിയുക. രണ്ടാമത്തേത് ആനപ്പടി ജുമാമസ്ജിദിനടുത്തു നിന്ന് തുടങ്ങി ചെട്ടിപ്പടി അങ്ങാടിയുടെ വടക്കുഭാഗത്ത് അവസാനിക്കുന്ന രീതിയില്‍. മൂന്നാമത്തേത് മൊടുവിങ്ങല്‍ ഭാഗത്തു നിന്ന തുടങ്ങി ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപത്ത് കടലുണ്ടി റോഡില്‍ അവസാനിക്കുന്ന രീതിയില്‍.

എന്തുതന്നെയായാലും ഗെയ്റ്റടയ്ക്കുന്നത് മൂലമുണ്ടാകുന്ന ഗതാഗത കുരുക്കഴിക്കാന്‍ എത്രയും പെട്ടെന്ന് റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share news
error: Content is protected !!
Scroll to Top