ഖത്തറിന്റെ സഹായം ബ്രദര്‍ഹുഡിനല്ലെന്ന് വിദേശകാര്യമന്ത്രി

ദോഹ: ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ് (ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍) നോ അവിടത്തെ മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ സാമൂഹിക വിഭാഗങ്ങള്‍ ഖത്തര്‍ ഒരിക്കലും ഒരു വിധത്തിലുള്ള സഹായവും നല്‍കിയിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍അതിയ്യ. ഖത്തര്‍ നല്‍കിയിട്ടുള്ള എല്ലാ സഹായവും ഈജിപ്ത് എന്ന രാഷ്ട്രത്തിനാണ്.  ഫ്രഞ്ചു വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈജിപ്തിലെ ജനാധിപത്യ വിപ്ലവം നടന്നതു മുതല്‍ ഈ നിമിഷം വരെ ആ രാജ്യത്തിന് ഖത്തര്‍ സഹായം നല്‍കി വരുന്നുണ്ട്. എന്നാല്‍ ഒരു കക്ഷികള്‍ക്കും ഞങ്ങള്‍ സഹായം നല്‍കിയിട്ടില്ല. പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളായ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന സൈനിക നീക്കങ്ങളില്‍ നൂറുകണക്കിന് പേര്‍ മരിച്ചതിനെ ഖത്തര്‍ ശക്തമായി അപലപിച്ചതോടെ ബ്രദര്‍ഹുഡിനെ സാഹയിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോഴാണ് മന്ത്രി വിശദീകരണം നല്കിയത്.
ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം സൈനിക നടപടിയല്ല.  എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിഭാഗങ്ങളും തമ്മിലുള്ള തുറന്ന ചര്‍ച്ച മാത്രമാണ് പ്രശ്‌ന പരിഹാരത്തിനുള്ള ഏക മാര്‍ഗം. ഈ നിലപാട് ഖത്തര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറി നിലപാടിനെ ഫ്രാന്‍സും അനുകൂലിച്ചു. രക്തച്ചൊരിച്ചില്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ എല്ലാ വിഭാഗങ്ങളുമായും ഉടന്‍ ചര്‍ച്ച നടത്തണമെന്ന് ഫ്രഞ്ചു വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസ് ആവശ്യപ്പെട്ടു.
ഖത്തറിനോ ഫ്രാന്‍സിനോ മറ്റേതെങ്കിലും രാജ്യത്തിനോ ഈജിപ്തിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ല. അത് സാധ്യമാകുന്നത് ഈജിപ്തുകാര്‍ക്ക് മാത്രമാണ്-ഫാബിയസ് വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top