ചേമഞ്ചേരി നാരയണന്‍ നായര്‍ അരങ്ങൊഴിഞ്ഞു

narayanan_nairസിനിമാ, നാടക വേദിയിലെ അനശ്വര കലാകാരന്‍ ചേമഞ്ചേരി നാരയണന്‍ നായര്‍ (79) അന്തരിച്ചു. നാടകമേ ജീവിതം എന്ന് പ്രഖ്യാപിച്ച് നാടകം ജീവിതോപാധിയാക്കിയ നാരായണന്‍ നായര്‍ അമേച്വര്‍ പ്രൊഫഷണല്‍ നാടകവേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു. നാടകവേദിയില്‍ നിന്നും സിനിമാലോകത്തേക്ക് എത്തിയ ഇദ്ദേഹം സീരിയലുകളിലും സജീവമായിരുന്നു. 300 ലേറെ നാടകങ്ങളില്‍ വേഷം കെട്ടിയ ഇദ്ദേഹം 5,000 ത്തോളം വേദികളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.

നാടകത്തോടുള്ള ഇദ്ദേഹത്തിന്റെ അടുപ്പം അണിയറയിലെ ദാരിദ്ര്യത്തെ അക്ഷരാര്‍ദ്ധത്തില്‍ കീഴടക്കുകയായിരുന്നു. അഭിനയം തന്നെ ജീവിതമാക്കിയ ഈ നാടക പ്രതിഭക്ക് ആദ്യമായി അഭിനയത്തിനുള്ള വേതനം നല്‍കിയത് കോഴിക്കോട് സംഗമം ആയിരുന്നു. ഇതിനിടെ നാടക ലോകത്തെ സൗഹൃദവും വിപുലമായി. ആര്‍ എസ് പ്രഭു സംവിധാനം ചെയ്ത ആഭിജാത്യത്തിലൂടെയാണ് നാരായണന്‍ നായര്‍ സിനിമാരംഗത്തേക്ക് എത്തിയത്. ഉമ്മാച്ചു, ഹൃദയത്തില്‍ നീ മാത്രം, ആമിന ടയ്‌ലേഴ്‌സ്, അമ്മക്കിളിക്കൂട്, ബാലേട്ടന്‍, മിഴി രണ്ടിലും, യാഗാശ്വം, നടന്‍, ശംഖുപുഷ്പം, തൂവല്‍ക്കൊട്ടാരം തുടങ്ങിയ സിനിമകളിലൂടെ ഈ നടന്റെ പ്രതിഭയെ മലയാളി പ്രേക്ഷകലോകം ഏറ്റുവാങ്ങി. ഏറ്റവും ഒടുവില്‍ അഭിനയിച്ച മുഖംമൂടികള്‍ എന്ന ചിത്രത്തില്‍ നാട്യാചാര്യര്‍ ഗുരു ചേമഞ്ചേരിയുടെ കൂടെയാണ് നാരായണന്‍ നായര്‍ വേഷമിട്ടത്. ഉണ്ണിക്കുട്ടന്റെ ലോകം, കളിവീട്, ലേഡീസ് ഹോസ്റ്റല്‍, കോട, നാലുകെട്ട്, സ്‌നേഹസീമ, മാനസി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തിരുന്നു.

കേരളസംഗീത നാടക അക്കാദമിയുടെ സി ഐ പരമേശ്വരന്‍ പിള്ളൈ അവാര്‍ഡ് (2003), അലട്ട് രവീന്ദ്രന്‍ മെമ്മോറിയല്‍ അവാര്‍ഡ്, കേരളഗവണ്‍മെന്റിന്റെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
 

Share news
error: Content is protected !!
Scroll to Top