ഖത്തറിനെ ലബനാന്‍ സര്‍ക്കാര്‍ കൃതജ്ഞത അറിയിച്ചു.

Doha-Qatarദോഹ: സിറിയയിലെ അല്‍നസ്‌റ സായുധ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ തങ്ങളുടെ ഒരു സൈനികനെ മോചിപ്പിക്കാന്‍ നടത്തിയ വിജയകരമായ നീക്കങ്ങളില്‍ ഖത്തറിനെ ലബനാന്‍ സര്‍ക്കാര്‍ കൃതജ്ഞത അറിയിച്ചു. തട്ടിക്കൊണ്ടുപോയ സൈനികരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കവേ ലബനാന്‍ ആരോഗ്യമന്ത്രി വാഇല്‍ അബൂഫാഊയറാണ് ഇക്കാര്യം അറിയച്ചത്.
കഴിഞ്ഞ ആഗസ്ത് രണ്ടിനാണ് ലബനാനിലെ അതിര്‍ത്തി നഗരമായ അര്‍സലില്‍ നിന്ന് സൈനികരും പൊലിസുകാരുമായ 30 പേരെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ ആറ് പേരെ പിന്നീട് മോചിപ്പിച്ചു. മൂന്ന് പേരെ അപഹര്‍ത്താക്കള്‍ വധിച്ചിരുന്നു. ബാക്കിയുള്ള 21 പേരുടെ മോചനത്തിനായി മധ്യസ്ഥത വഹിക്കണമെന്ന് ലബനാന്‍ ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നേരിട്ട് ആവശ്യപ്പെടാനായി ലബനാന്‍ പ്രധാനമന്ത്രി തമ്മാം സലാമിന്റെ നേതൃത്വത്തില്‍ മന്ത്രിമാരടങ്ങിയ ഉന്നതസംഘം ഖത്തറിലെത്തിയിരുന്നു.
ഇതേതുടര്‍ന്ന് പ്രശ്‌നത്തില്‍ ഖത്തര്‍ ഇടപെട്ടിരുന്നെങ്കിലും തീവ്രവാദികളും ലബനാന്‍ സര്‍ക്കാരും സമവായത്തില്‍ എത്താന്‍ കഴിയാത്തതു കാരണം മോചനം വൈകുകയായിരുന്നു. തീവ്രവാദികളുടെ നേതൃത്വവുമായി ഖത്തര്‍ നടത്തിയ ആറുമണിക്കൂര്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് സൈനികനായ കമാല്‍ മുഹമ്മദ് ഹുജൈറിയെ സംഘം മോചിപ്പിച്ചത്. ബാക്കിയുള്ള സൈനികരുടെ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. യു എന്‍ സമാധാധാന സേനയുടെ ഭാഗമായ ഫിജിയുടെ 45 സൈനികരേയും സിറിയന്‍ കന്യാസ്ത്രീകളേയും അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ തിയോ കുര്‍ടീസിനേയും തീവ്രവാദികളില്‍ നിന്ന് സുരക്ഷിതമായി മോചിപ്പിക്കാന്‍ ഖത്തര്‍ വിജയകരമായ ഇടപെടല്‍ നടത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top