HIGHLIGHTS : മലപ്പുറം: ജില്ലയില്‍ നിപ വൈറസ് രോഗീകളുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ സമയവും നിരീക്ഷിക്കുന്നതിന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സംസ്ഥാന നോഡല്‍ ഓ...
മലപ്പുറം: ജില്ലയില്‍ നിപ വൈറസ് രോഗീകളുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ സമയവും നിരീക്ഷിക്കുന്നതിന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സംസ്ഥാന നോഡല്‍ ഓഫിസറായി നിയോഗിച്ചുകൊണ്ട് കേന്ദ്രീക്യത മേല്‍നോട്ട സംവിധാനം നിലവില്‍ വന്നതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ആശങ്കയുള്ളവര്‍ക്ക് ഭീതിയകറ്റാനും ആവശ്യമെങ്കില്‍ വിദഗ്ധ ചികില്‍സ സമയത്ത് ലഭിക്കുന്നതിനുള്ള രീതിയാലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ജില്ലയില്‍ രോഗ ബാധിതരുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പട്ടികയുടെ നിരന്തര സൂക്ഷ്മ പരിശോധ തുടങ്ങി. പട്ടികയില്‍ പെട്ടവരുടെ ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വകുപ്പ് വിലയിരുത്തുകയും എല്ലാ ദിവസവും രാവിലെയും വൈകിട്ട് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കുകയും ചെയ്യും. ജില്ലാ കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കും. എല്ലാ ദിവസവും വൈകിട്ട് നാലുമണിക്ക് ജില്ലാ കലക്ടറുടെ അധ്യക്ഷതിയില്‍ നടക്കുന്ന ടാസ്‌ക് ഫോഴ്‌സ് ഇതു സംബന്ധിച്ചുള്ള അവലോകനം നടത്തും.
നിപ വൈറസ് ചികില്‍സയുടെ കേന്ദ്രീകൃത സംവിധാനത്തില്‍ നോഡല്‍ ഓഫിസറായി നിയോഗിച്ചതോടെ ആശങ്കയുള്ള കേസുകള്‍ മലപ്പുറം ഡി.എം.എം.യുടെ കൂടി അഭിപ്രായം സ്വീകരിച്ച ശേഷം മാത്രം മെഡിക്കല്‍ കോളേജിലെക്ക് പ്രവേശനം നടത്തൂ. എന്തെങ്കിലും സമാന സ്വഭാവമുള്ള കേസുകള്‍ ഡി.എം.ഒ. യെ അറിയച്ച ശേഷമെ ആശുപത്രി മാറ്റാവൂ എന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ നിപയുമായി ബന്ധപ്പെട്ട സുരക്ഷ പരിശോധനയിലുള്ളവരുടെ ചികില്‍സ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നോഡല്‍ ഓഫിസറുമായി ബന്ധപ്പെട്ട് മാത്രമെ നടത്തു. നിരീക്ഷണത്തിലുള്ള രോഗികള്‍ക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാന നോഡല്‍ ഓഫിസറുമായി ബന്ധപ്പെടുതിനുള്ള ടെലിഫോണ്‍ നമ്പര്‍ ആരോഗ്യ വകുപ്പ് നല്‍കും.
കേന്ദ്രീകൃത സംവിധാനം പ്രയോജനപ്പെടുത്തികൊണ്ട് ജില്ലയില്‍ പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവര്‍മാരുടെ മേല്‍ നോട്ടത്തില്‍ അഞ്ച് ആംബുലന്‍സുകള്‍ തയ്യാറാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊന്നാനി,തിരൂര്‍,മഞ്ചേരി, തിരൂരങ്ങാടി, നിലമ്പൂര്‍ കേന്ദ്രങ്ങളായിരിക്കും. ഇവ പ്രവര്‍ത്തിക്കുക. കോഴിക്കോടുള്ള സംസ്ഥാന നോഡല്‍ ഓഫിസര്‍ക്ക് നിയന്ത്രിക്കുന്ന രീതിയിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. രോഗിയാണെന്ന് സ്ഥീരീകരണ സാധ്യതയുള്ളവരെ പൊതു സമൂഹത്തിന് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ആശുത്രിയിലെത്തിക്കുന്ന രീതിയിലായിരിക്കും ആംബുലന്‍സ് സംവിധാനം പ്രവര്‍ത്തിക്കുക.
രണ്ടാം ഘട്ടത്തില്‍ ആതുര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത പരിഗണിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈറസ് വ്യാപന ഭീതിയുമായി ആശുപത്രികളില്‍ എത്തുന്നവരെ കൈകാര്യം ചെയ്യുന്ന നടപടി സംബന്ധിച്ച് സ്വകര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ക്ലാസുകള്‍ നല്‍കും.
കലക്ടറേറ്റില്‍ നടന്ന ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. മുഹമ്മദ് ഇസ്മായില്‍, എന്‍എച്ച്എം മാനേജര്‍ ഡോ. എ ഷിബുലാല്‍, ഐഎംഎ ഭാരവാഹി ഡോ. കെഎ പരീത് തുടങ്ങിയവര്‍ പങ്കെടുത്തു.