HIGHLIGHTS : ദോഹ: മനോരോഗമില്ലാത്ത ഒരാളെ രോഗിയായി ചിത്രീകരിച്ച് ചികിത്സ നടത്തുകയും രോഗിയായ ആളെ രോഗിയല്ലെന്ന് സാക്ഷ്യപ്പെടുത്തി വിട്ടയക്കുക.യും ചെയ്താല്‍ ചികിത്സി...
ദോഹ: മനോരോഗമില്ലാത്ത ഒരാളെ രോഗിയായി ചിത്രീകരിച്ച് ചികിത്സ നടത്തുകയും രോഗിയായ ആളെ രോഗിയല്ലെന്ന് സാക്ഷ്യപ്പെടുത്തി വിട്ടയക്കുക.യും ചെയ്താല്‍ ചികിത്സിച്ച ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവരും രണ്ടു ലക്ഷം പിഴയും നല്‍കാനുള്ള പുതിയ നിയമത്തിന് അംഗീകാരം. 2016 ലെ 16 ാം നമ്പര്‍ മാനസികാരോഗ്യ നിയമത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് അംഗീകാരം നല്‍കിയത്. ചികിത്സനടത്താന്‍ അനുവാദമുള്ള കേന്ദ്രങ്ങളിലല്ലാതെ മനോരോഗികളെ പാര്‍പ്പിക്കുന്നവര്‍ക്കും അതിനായി മറ്റുളളവരെ സമ്മര്‍ദം ചെലുത്തുന്നവര്‍ക്കും ഇതേ ശിക്ഷ തന്നെ നല്‍കാനും ഈ പുതിയ നിയമ വ്യവസ്ഥ ചെയ്യുന്നു.
രോഗികളോട് മോശമായി പെരുമാറുകയോ രോഗിയെ അവഗണിക്കുകയോ ചെയ്യുന്ന ഡോക്ടര്‍മാര്‍,നഴ്‌സ്, സുരക്ഷാ ജീവനക്കാർ എന്നിവർക്ക് ഒരുവർഷം തടവും 60,000 റിയാൽവരെ പിഴയും ചുമത്തും.
മനോരോഗ ചികിൽസയ്‌ക്കു ലൈസൻസ് ലഭിച്ചിട്ടുള്ള സ്വകാര്യ, പൊതുമേഖലാ ആശുപത്രികൾ, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളുടെ സൈക്യാട്രി വിഭാഗം, ഇതിനായി മാത്രം പ്രവർത്തിക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാത്രമേ രോഗികളെ ചികിൽസിക്കാവൂ.
വൈദ്യപരിശോധനയിലെ കണ്ടെത്തലുകൾ, ലഭ്യമായ ചികിൽസാ മാർഗങ്ങൾ, മികച്ച ചികിൽസ ലഭ്യമാവുന്ന സ്‌ഥാപനങ്ങളുടെ വിവരങ്ങൾ എന്നിവ രോഗിക്കോ ബന്ധുക്കൾക്കോ വിശദീകരിച്ചുകൊടുക്കാനും പുതിയ നിയമം മാനസികാരോഗ്യ വിദഗ്‌ധനെ ചുമതലപ്പെടുത്തുന്നു.
രോഗിയുടെ മനുഷ്യാവകാശങ്ങൾ മാനിച്ചുകൊണ്ടാവണം ചികിൽസ. മെഡിക്കൽ റിപ്പോർട്ടുകൾ രഹസ്യമാക്കി വയ്‌ക്കണം. ഡോക്‌ടറുടെ നിർദേശമില്ലാതെ രോഗിയെ ഏകാന്തമായി പാർപ്പിക്കരുത്. അനുമതിയില്ലാതെ രോഗിയെ ഏകാന്ത സെല്ലിൽ അടച്ചാൽ രോഗിക്കോ ബന്ധുക്കൾക്കോ പരാതിപ്പെടാം.