HIGHLIGHTS : കോഴിക്കോട്: പതിറ്റാണ്ടുകളുടെ കഥപറയാനുണ്ട് ഏഷ്യയുടെ ഏറ്റവും വലിയ മഹാമേളയ്‌ക്ക്. നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഏതൊരു മലയാളിയെയും അത്ഭുതപ്പെടുത്തിക്ക...
കോഴിക്കോട്: പതിറ്റാണ്ടുകളുടെ കഥപറയാനുണ്ട് ഏഷ്യയുടെ ഏറ്റവും വലിയ മഹാമേളയ്‌ക്ക്. നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഏതൊരു മലയാളിയെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഈ മേളയുടെ ജൈത്രയാത്ര.ഇന്ന് കാലത്തിന്റെയും ഭാഷയുടേയും സംസ്‌കാരത്തിന്റയും സമന്വയമാവുകയാണ് ഈ മഹാമേള.
1957 ജനുവരിയില്‍ ഏറണാകുളം ഗേള്‍സ് ഹൈസ്‌കൂളിലാണ് ആദ്യത്തെ കലോത്സവത്തിന് അരങ്ങുണരുന്നത്. അന്ന് 60 പെണ്‍കുട്ടികളുള്‍പ്പെടെ 400 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. 12 ഇനങ്ങളിലായി 48 മത്സരങ്ങള്‍ നടന്നു. ഐക്യകേരളത്തിന്റ ആദ്യ വിദ്യാഭ്യാസ ഡയരക്‌ടറായ ആര്‍ രാമചന്ദ്രന്‍ നായരാണ് കലോത്സവത്തിന് കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നത്.
1968ല്‍ മത്സരാര്‍ത്ഥികള്‍ക്കുളള ഗ്രേസ് മാര്‍ക്ക് സംവിധാനം നിലവില്‍ വന്നു. 1970 കളിലേയ്‌ക്കെത്തിയപ്പേള്‍ കൂറ്റന്‍ പന്തലുകളും കലാപരമായി രൂപകല്‍പന ചെയ്‌ത വേദികളും സജ്ജമായിത്തുടങ്ങി. ആദ്യകാലത്ത് അതാത് ജില്ലകളിലെ ചിത്രകലാ അധ്യാപകരും മറ്റ് കലാ കാരന്‍മാരും ചേര്‍ന്നാണ് വേദിയൊക്കെ അലങ്കരിച്ചിരുന്നത്. 1977ല്‍ ആലപ്പുഴയില്‍ നടന്ന കലോത്സവത്തിലാണ് എല്ലാ ജില്ലകളിലേയും പതാകകളുയര്‍ത്തുന്ന രീതി നിലവില്‍ വരുന്നത്.
ഇന്ന് കേരളത്തിന്റെ കലാസാസ്‌കാരിക മണ്‌ഡലങ്ങളില്‍ മഹാരഥന്മാരായി മാറിയ സംഗീത ലോകത്തെ കുലപതികളായ ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ് ,പി ജയചന്ദ്രന്‍. ജി.വേണുഗോപാല്‍ ,കെ.എസ് ചിത്ര, മിന്മിനി, തുടങ്ങിയ പ്രതിഭകളും നടന കലയിലെ മിന്നും താരങ്ങളായ വിനീത് ആര്‍, മഞ്‌ജുവാര്യര്‍, വിന്ധുജാ മേനോന്‍, നവ്യാ നായര്‍, നീനാ പ്രസാദ്, താരാ കല്ല്യാണ്‍, പൊന്നമ്പിളി, അമ്പിളി, ശാലുമേനോന്‍, രശ്‌മീ സോമന്‍, ശ്രീഹരി തുടങ്ങി പ്രതിഭകളുടെ നീണ്ടനിരതന്നെ നമുക്ക് മുമ്പിലുണ്ട്. അഭിനയ മികവില്‍ പ്രാവീണ്യം നേടിയ യുവതലമുറയിലെ വിനീത് ശ്രീനിവാസന്‍ ഉള്‍പ്പെടെയുളളവരും കലോത്സവവേദികളിലൂടെ രംഗപ്രവേശനം ചെയ്‌തവരാണ്. സാമൂഹിക രാഷ്‌ട്രീയ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ ഇ ടി മുഹമ്മദ് ബഷീര്‍, ജിജി തോംസണ്‍ ഉള്‍പ്പെടെ മേളയിലെ പ്രസംഗകലയിലൂടെ രംഗപ്രവേശനം ചെയ്‌തവരും നിരവധിയാണ്.
1957ല്‍ ഒരു വേദിയില്‍ മാത്രമായി ആരംഭിച്ച കലാമേള ഇന്ന് 17 വേദികളിലായാണ് ഓരോ ദിവസവും അരങ്ങുണരുന്നത്. മത്സരാര്‍ത്ഥികളുടെ എണ്ണം 400 ല്‍ നിന്ന് പന്ത്രണ്ടായിരത്തിലെത്തിയിരിക്കുന്നു. വെറും രണ്ട് ദിവസങ്ങളിലായി നടന്ന മേള 7 ദിവസങ്ങളിലെ മഹാമേളയായി മാറിയിരിക്കുന്നു.
മേളയിലേയ്‌ക്ക് 1993 മുതല്‍ സംസ്‌കൃതോത്സവം, അറബിക് സാഹിത്യോത്സവം, ടി ടി ഐ കലോത്സവം, പി പി ടി ടി ഐ കലോത്സവം, വിദ്യാരംഗം സാഹിത്യോത്സവം,, ഹയര്‍ സെക്കന്‍ഡറി കലോത്സവം , സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം എന്നിവയും ഇതിന്റെ ഭാഗമായി മാറി.
തിരുവനന്തപുരം ജില്ലയാണ് കൂടതല്‍ തവണ കലാകിരീടം സ്വന്തമാക്കിയത്. 17 തവണ. 1980 മുതല്‍ തുടര്‍ച്ചയായി പത്ത് തവണ കിരീടം സ്വന്തമാക്കിയെന്ന ഖ്യാതിയും തിരുവനന്തപുരത്തിന് സ്വന്തം. തൊട്ടടുത്ത് സാമൂതിരിയുടെ സ്വന്തം കോഴിക്കോടിനാണ്. 15 തവണ. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കലോത്സവത്തില്‍ കോഴിക്കോട് ജൈത്രയാത്ര ആരംഭിച്ചിട്ട്. 1990നു ശേഷം മൂന്ന് ഹാ്‌ട്രിക് ഉള്‍പ്പെടെ 15 തവണയായി സുവര്‍ണ്ണ കിരീടം കോഴിക്കോടിന് സ്വന്തം.
ഇന്ന് 50 ഓളം ഇനങ്ങളിലായി ലോകത്തിന് മുമ്പില്‍ അത്‌ത്ഭുതമായി നില്‍ക്കുമ്പോള്‍ നമ്മുടെ ചരിത്ര പഥങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ മഹാ പ്രതിഭകളുടേയും പ്രഗത്ഭരുടേയും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത ഒരു നിര നമുക്ക് മുമ്പിലുണ്ട്. ഇത്തവണയും നമുക്ക് കാത്തിരിയ്‌ക്കാം ഈ കലാകിരീടത്തില്‍ ആര് മുത്തമിടും.