HIGHLIGHTS : പരപ്പനങ്ങാടി: വീണാൽ എല്ലു നുറുങ്ങുന്നതും വൈദ്യ ശാസ്ത്രം നിസഹായത പ്രകടിപ്പിച്ചതുമായ അസുഖത്തിന്റെ പിടിയിൽ തോറ്റു കൊടുക്കാൻ മനസില്ലാതെ എസ് എസ് എൽ സി എ...
പരപ്പനങ്ങാടി: വീണാൽ എല്ലു നുറുങ്ങുന്നതും വൈദ്യ ശാസ്ത്രം നിസഹായത പ്രകടിപ്പിച്ചതുമായ അസുഖത്തിന്റെ പിടിയിൽ തോറ്റു കൊടുക്കാൻ മനസില്ലാതെ എസ് എസ് എൽ സി എഴുതിയ ഇ. കെ റസീൽ പ്രതിബന്ധങ്ങളോട് പൊരുതി നേടിയ ഫുൾ എ പ്ലസിന് നക്ഷത്ര ശോഭ. പരപ്പനങ്ങാടി ബി.ഇ എം. ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഏക ഫുൾ എ.പ്ലസ് താരമാണ് റസീൽ .
ലക്ഷങ്ങൾ ചെലവിട്ട ചിക്ത്സക്ക് ശേഷവും തുടയെല്ലുകൾ കമ്പി കളിൽ താങ്ങി വേദന കഠിച്ചമർത്തി ജീവിത യാതനയിൽ പതറാതെ പഠനത്തിൽ മുഴുകിയ റസീൽ നേടിയെടുത്ത നൂറുമേനി വിജയം അധ്യാപകരുടെയും രക്ഷിതാക്കളുടെയും കണ്ണു നിറച്ചു . പഠനത്തിനിടെ ചിക്ത്സയുടെ ഭാഗമായും വീണാൽ എല്ലു പൊട്ടുന്നതുമൂലവും പലക്കുറി റസീലിന് അധ്യായനം മുടങ്ങിയിരുന്നെങ്കിലും പഠനം മുടങ്ങാൻ റസീലിന്റെ മനസ് സമ്മതിച്ചിരുന്നില്ല. ഏറ്റവും അവസാനമായി ബോൺ ബാങ്ക് ചികിത്സാ സൗകര്യമുള്ള അന്താരാഷ്ട്ര ആശുപത്രിയായ കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയിൽ ഇരു കാലുകളും ഓപ്പറേഷൻ ചെയ്ത് ഒരു മാസക്കാലം വിദഗ്ധ ചികിത്സ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല’ .
മുചക്ര വാഹനത്തിൽ വിദ്യാലയത്തിലെത്തുന്ന റസീൽ സ്വഭാവ മഹിമ കൊണ്ട് അധ്യാപകരുടെ കണ്ണിലുണ്ണിയാണ്. സംസ്ഥാന ശാസ്ത്ര മേള യിൽ പനയോല കൊണ്ടുള്ള നിർമാണ മത്സരത്തിൽ കഴിഞ്ഞ വർഷം റസീൽ ഒന്നാം സ്ഥാനം നേടിയിരുന്നു. അസുഖം മൂലം എട്ടാം തരത്തിൽ പൂർണമായും പഠനം മുടങ്ങിയ റസീൽ ഹൈസ്ക്കൂൾ വിദ്യഭ്യാസത്തിന്റെ ബാലപാഠം നേടിയതും തനിച്ചായിരുന്നു’ മാധ്യമം പരപ്പനങ്ങാടി എ എഫ് സി ഇ.കെ ബഷീറിന്റെയും ഹബീബ തിരൂരിന്റെയും മൂന്നാമത്തെ മകനായ റസീൽ ടീൻ ഇന്ത്യ യൂനിറ്റ് അംഗമാണ്.