സോളാര്‍ തട്ടിപ്പ്‌ കേസ്‌; സരിത കമ്മീഷന്‌ മുമ്പില്‍ മൂന്ന്‌ സിഡികള്‍ ഹാജരാക്കി

SarithaNair1-PTIകൊച്ചി: സോളാര്‍ തട്ടിപ്പ്‌ കേസില്‍ സരിത എസ്‌ നായര്‍ ജുഡീഷ്യല്‍ കമ്മീഷന്‌ മുന്നില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി. മൂന്ന്‌ സിഡികളും മറ്റു രേഖകളുമാണ്‌ ഹാജരാക്കിയത്‌. ഒരു സിഡിയില്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ബെന്നി ബെഹന്നാനുമായി 2014 മുതല്‍ 2016 വരെ നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളുണ്ടെന്നാണ്‌ വിവരം. കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ്‌ എന്നിവരുമായുള്ള ഫോണ്‍ സംഭാഷണമാണ്‌ മറ്റു സിഡകളിലെന്നാണ്‌ സൂചന.

സരിത ഇതുവരെ നല്‍കിയ മൊഴികള്‍ സാധൂകരിക്കുന്നതാണ്‌ ഇപ്പോള്‍ ഹാജരാക്കിയിട്ടുള്ള തെളിവുകള്‍. ആദ്യ ദിനത്തില്‍ മുഖ്യമന്ത്രിക്കും വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ കോഴ ആരോപണങ്ങള്‍ ഉന്നയിച്ച സരിത മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ ബിസിനസ്സ്‌ ബന്ധങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട്‌ വ്യവസായി എബ്രഹാം കലമണ്ണിനെ മുഖ്യമന്ത്രിക്ക്‌ പരിചയപ്പെടുത്തിയെന്നും സരിത കമ്മീഷനോട്‌ പറഞ്ഞു. തെളിവ്‌ നശിപ്പിക്കണമെന്ന്‌ എബ്രഹാം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ട്‌. എന്നാല്‍ തെളിവുകള്‍ സ്വീകരിക്കുന്നതിന്‌ മുമ്പ്‌ നിജസ്ഥിതി പരിശോധിക്കണമെന്ന്‌ സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി തനിക്ക്‌ സഹായം ചെയ്‌തെന്ന്‌ വെളിവാക്കുന്ന്‌ രേഖയും സരിത പുറത്ത്‌ വിട്ടിരുന്നു. ഇടയാറന്‍മുള സ്വദേശി ഇ കെ ബാബുരാജിന്റെ റീസര്‍വേയുമായി ബന്ധപ്പെട്ട രേഖയാണ്‌ പുറത്തുവിട്ടത്‌. മുഖ്യമന്ത്രിക്ക്‌ ടീം സോളാറുമായി ബന്ധം വെളിവാക്കുന്ന കൂടതല്‍ രേഖകള്‍ വരും ദിനങ്ങളില്‍ പുറത്ത്‌ വിടുമെന്ന്‌ സരിത എസ്‌ നായര്‍ അവകാശപ്പെട്ടിരുന്നു. ഇത്‌ സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകളാണ്‌ ഇന്ന്‌ നല്‍കിയതെന്നാണ്‌ സൂചന.

മൂന്ന്‌ സിഡികളാണ്‌ സരിത ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ കൈമാറിയത്‌.

Share news
error: Content is protected !!
Scroll to Top