പതിനാറു വയസുകാരിയെ വിവാഹം കഴിച്ച് 28കാരന്‍; ശൈശവ വിവാഹത്തില്‍ നാല് പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് അഴീക്കാലില്‍ ശൈശവ വിവാഹം. പതിനാറു വയസ്സുള്ള പെണ്‍കുട്ടിയെ 28-കാരനാണ് വിവാഹം കഴിച്ചത്. സംഭവത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം ചന്തേര പൊലീസ് കേസെടുത്തു.

വരന്‍ സാബിര്‍ ഷെയ്ക്ക്, പെണ്‍കുട്ടിയുടെ പിതാവ്, എടച്ചാക്കൈ അഴിക്കാല്‍ ജുമാ മസ്ജിദ് സെക്രട്ടറിയും പടന്ന ഗ്രാമ പഞ്ചായത്ത് അംഗവുമായ പി. കെ താജുദ്ദീന്‍, വിവാഹം നടത്തിയ ഉസ്താദ് റഹ്മത്തുള്ള എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആദ്യം വരനെതിരെ മാത്രമായിരുന്നു കേസ്. കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മറ്റുള്ളവരുടെ പേരില്‍കൂടി കേസെടുത്തത്.

ഈ മാസം 13 നാണ് എടച്ചാക്കൈ അഴിക്കാല്‍ ജുമാമസ്ജിദില്‍ വിവാഹം നടന്നത്. ദക്ഷിണ കൊറിയയില്‍ ജോലി ചെയ്യുന്ന 28 വയസുകാരനായ സാബിര്‍ ഷെയ്ക്ക്, പതിനാറു വയസുകാരിയെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യം പെണ്‍കുട്ടിയുടെ നാട്ടില്‍ വിവാഹം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ മഹല്ല് കമ്മിറ്റി ഇതിനെ എതിര്‍ത്തു. ഇതോടെയാണ് യുവാവിന്റെ നാട്ടിലേക്ക് വിവാഹം മാറ്റിയത്.

ചൈല്‍ഡ് ലൈന് വിവരം ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ അന്വേഷണം നടന്നിരുന്നു. ബാല വിവാഹ നിരോധന ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ശൈശവ വിവാഹം നടന്നതായി കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഇതോടെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ചന്തേര പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top