മുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്കും വയോധികയ്ക്കും നീർനായയുടെ കടിയേറ്റു

കോഴിക്കോട്: മുക്കം നഗരസഭയിലെ ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നീര്‍ നായയുടെ കടിയേറ്റു. മുക്കം പെരുമ്പടപ്പ് കരിമ്പ് ഉന്നതിയില്‍ താമസിക്കുന്ന ഖദീജ, കഞ്ഞിരമുഴി മുളംതോട്ടത്തില്‍ അനീഷിന്റെ മകന്‍ ആദിദേവ്(15), കരിമ്പ് ഉന്നതിയിലെ ബന്ധുവീട്ടില്‍ എത്തിയ കാരശ്ശേരി പഞ്ചായത്തിലെ ഏടലമ്പാട്ട് സ്വദേശി ഫിദല്‍ അഹമ്മദ്(9) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പുഴയിലെ തുമ്പോണ കടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. മൂന്ന് പേര്‍ക്കും കാലില്‍ ആഴത്തില്‍ മുറിവേറ്റു. ഇവരെ ആദ്യം മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കനത്ത വേനലില്‍ ജലസ്രോതസ്സുകളെല്ലാം വറ്റിയതോടെ കരിമ്പില്‍ ഉന്നതിയില്‍ ഉള്ളവര്‍ക്ക് കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഏക ആശ്രയം ഈ പുഴയാണ്. അതേസമയം നീര്‍ നായയുടെ സാനിധ്യം വര്‍ധിച്ചതോടെ ഇപ്പോള്‍ പുഴയില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. തുമ്പോണ കടവില്‍ നേരത്തെ ഉണ്ടായിരുന്ന കുളിക്കടവ് തീരം പുഴ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പൊളിച്ചിരുന്നു. ഇതോടെ കുളിക്കടവില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top