‘സുരക്ഷ’: മൊബൈല്‍ എച്ച്.ഐ.വി. പരിശോധനാ കേന്ദ്രം ആരംഭിക്കും

മലപ്പുറം: എച്ച്.ഐ.വി. പരിശോധനയ്ക്ക് മൊബൈല്‍ കേന്ദ്രം ആരംഭിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ‘സുരക്ഷാ’ പദ്ധതി അവലോകന യോഗത്തില്‍ തീരുമാനം. പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം ജില്ലയിലെ ഹൈറിസ്‌ക് ലക്ഷ്യവിഭാഗങ്ങള്‍ക്കിടയില്‍ ലൈംഗിക രോഗങ്ങള്‍ക്കുളള സ്‌ക്രീനിങ്, സിഫിലിസ് – എച്ച്.ഐ.വി. ടെസ്റ്റുകള്‍, കൗണ്‍സലിങ്, പുനരധിവാസ-മുഖ്യധാരാ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി. കഴിഞ്ഞ പദ്ധതി കാലയളവില്‍ 917 ലൈംഗിക തൊഴിലാളികള്‍ക്കും 1013 സ്വവര്‍ഗ രതിക്കാര്‍ക്കും കൗണ്‍സലിങ് നല്‍കി. 3031 എച്ച്.ഐ.വി. ടെസ്റ്റും 4167 പേര്‍ക്ക് ലൈംഗിക രോഗ പരിശോധനയും 2179 സിഫിലിസ് രോഗ പരിശോധനയും നടത്തി. പുനരധിവാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വയം സഹായക സംഘങ്ങള്‍ രൂപവത്കരിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2012-13 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രൊജക്റ്റിന്റെ പ്രവര്‍ത്തനം തുടങ്ങി. ബ്ലോക്ക്-മുന്‍സിപ്പല്‍ തലങ്ങളില്‍ സ്റ്റിയറിങ് കമ്മിറ്റികള്‍ രൂപവത്കരിച്ചു. ലക്ഷ്യ വിഭാഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം എച്ച്.ഐ.വി. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊതു വിഭാഗത്തിന് ഗ്രാമപഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. ജല്‍സീമിയ, വികസന കാര്യസ്ഥിരസമിതി അധ്യക്ഷ സക്കീന പുല്‍പ്പാടന്‍, ജില്ലാ പഞ്ചായത്ത് അംഗം ഉമ്മര്‍ അറക്കല്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ ലത്തീഫ്, സുരക്ഷാ പ്രൊജക്റ്റ് മാനേജര്‍ ഹമീദ് കട്ടുപ്പാറ, നിസാര്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top