ബംഗാളില്‍ എസ്എഫ്‌ഐ നേതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു.

കൊല്‍ക്കത്ത: പ്രകടനം നടത്തിയതിന് പശ്ചിമ ബംഗാളില്‍ അറസ്റ്റുചെയ്ത വിദ്യാര്‍ത്ഥികളെ പോലീസ് വാഹനത്തില്‍ കുത്തിനിറച്ച് യാത്ര ചെയ്തതിനെ തുടര്‍ന്ന് എസ്എഫ്‌ഐ നേതാവ് തെറിച്ചു വീണു മരിച്ചു. എസ്എഫ്‌ഐ സംസ്ഥാനകമ്മറ്റിയംഗം സുദീപ്ദാഗുപ്തയാണ് (23) കൊല്ലപ്പെട്ടത്. സര്‍വ്വകലാശാല, കോളേജ് യൂണിയനുകളില്‍ ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച എസ്എഫ്‌ഐ യും മറ്റ് ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകളും നടത്തിയ പ്രകടനത്തെയാണ് പോലീസ് ക്രൂരമായി നേരിട്ടത്. ക്രൂരമായ ലാത്തിച്ചാര്‍ജിനുശേഷം നൂറില്‍പരം വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്ത് ഒരു വാഹനത്തില്‍ കുത്തിനിറയ്ക്കുകയായിരുന്നു.

ഇതിനിടെ തെറിച്ചു വീണ സുദീപിനെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാനും പോലീസ് തയ്യാറായില്ല. ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് സുദീപ് മരിച്ചു. എംഎ ബിരുദധാരിയാണ് സുദീപ്.

എസ്എഫ്‌ഐ ജനറല്‍ സെക്രട്ടറി ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത എസ്പ്ലനേഡില്‍ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെയാണ് പോലീസ് ആക്രമിച്ചത്. പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെ ചോരക്കൊതിയന്‍മാരായ പോലീസ് വേട്ടയാടുകയായിരുന്നെന്ന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസു പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാന്‍ ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്തു. ഉടനടി സ്വതന്ത്ര അനേ്വഷണം നടത്തണമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top