പശ്ചിമഘട്ട വികസന പദ്ധതി: ബ്ലോക്ക് തലത്തില്‍ അവലോകനം നടത്തും

മലപ്പുറം:പശ്ചിമഘട്ട വികസന പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കലക്റ്ററുടെ അധ്യക്ഷതയില്‍ ബ്ലോക്കുതലത്തില്‍ അവലോകനം നടത്താന്‍ ജില്ലാതല ഏകോപന സമിതി തീരുമാനം. പദ്ധതി നിര്‍വഹണത്തില്‍ കാലതാമസം നേരിടുന്നതിനെ തുടര്‍ന്നാണ് ബ്ലോക്ക് തല അവലോകനം നടത്താന്‍ തീരുമാനിച്ചത്. 2009-10 വര്‍ഷം വരെയുള്ള നീര്‍ത്തട പരിപാലന പദ്ധതികള്‍ നടപ്പാക്കാത്ത പഞ്ചായത്തുകള്‍ മാര്‍ച്ച് 31 നകം നടപ്പാക്കണമെന്ന് കലക്റ്റര്‍ കെ. ബിജു നിര്‍ദേശിച്ചു. നടപ്പാക്കാത്ത പഞ്ചായത്തുകള്‍ അനുവദിച്ച തുക സര്‍ക്കാരിലേക്ക് തിരികെ നല്‍കേണ്ടി വരും.

പശ്ചിമഘട്ട സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ നീര്‍ത്തട പരിപാലനം, നടപ്പാല നിര്‍മാണം, സ്ത്രീ ശാക്തീകരണം, പട്ടിക വിഭാഗക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നിവയാണ് ഉള്‍പ്പെടുന്നത്. ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ 10 ബ്ലോക്കുകളില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കൃഷി ഓഫീസര്‍ കണ്‍വീനറുമായ സമിതിയാണ് വികസന പദ്ധതികള്‍ തെരഞ്ഞെടുക്കുന്നത്.

കാളികാവ്, മങ്കട, താഴേക്കോട്, നിലമ്പൂര്‍ ബ്ലോക്കുകളിലെ നാല് നീര്‍ത്തട സംരക്ഷണത്തിനും പുല്‍പ്പറ്റ, പുലാമന്തോള്‍, ഊര്‍ങ്ങാട്ടിരി, പുഴക്കാട്ടിരി, കീഴാറ്റൂര്‍, തിരുവാലി പഞ്ചായത്തുകളില്‍ 10 നടപ്പാല നിര്‍മാണത്തിനും പദ്ധതി സമര്‍പ്പിച്ചു. പ്ലാനിങ് ഓഫീസര്‍ പി. ശശികുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top