പരപ്പനങ്ങാടി റെയില്‍വേ ഫൂട്ട് ഓവര്‍ബ്രിഡ്ജിന് ചുവപ്പുനാടയില്‍ നിന്ന് മോചനമായില്ല.

പരപ്പനങ്ങാടി: മാസങ്ങള്‍ക്ക് മുന്‍പ് പാസ്സായ പരപ്പനങ്ങാടി റെയില്‍വേ ഫൂട്ട് ഓവര്‍ബ്രിഡ്ജിന് ഫയലുകളില്‍ നിന്ന് മോചനമില്ല. ചെന്നൈയിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും ആറുമാസം മുമ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി ഷൊര്‍ണൂര്‍ സെക്ഷനോഫീസിലേക്ക് അയച്ച ഫയല്‍ മടങ്ങി. എസ്റ്റിമേറ്റില്‍ കാണിച്ച തുക വര്‍ക്കിന് അപര്യാപ്തമാണെന്നും, സംഖ്യ വര്‍ദ്ധിപ്പിച്ച് റിവേഴ്‌സ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കാനായാണ് ഫയല്‍ മടങ്ങിയിരിക്കുന്നത്. ശക്തമായ ഇടപെടല്‍ ഇല്ലാത്തതുകാരണം ഈ ഫയലിന്റെ നീക്കങ്ങള്‍ മന്ദഗതിയിലായിരിക്കുകയാണെന്നാണ് സൂചന.

ഒന്നാം പ്ലാറ്റ് ഫോമിലെ സ്‌റ്റേഷന്‍ ബില്‍ഡിങ്ങുകളുടെ തെക്കുഭാഗത്തുനിന്ന് മുകളിലേക്ക് കയറി രണ്ടാം പ്ലാറ്റ്‌ഫോമിന്റെ മധ്യത്തിലുള്ള ചെറിയ എന്‍ട്രന്‍സിനടുത്ത് അവസാനിക്കുന്ന രീതിയിലാണ് ഫുട്ട് ഓവര്‍ ബ്രിഡ്ജിന്റെ നിലവിലെ പ്ലാന്‍.
ആയിരക്കണക്കിനാളുകള്‍ ദിവസേനെ യാത്രചെയ്യുന്ന പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഇരു പ്ലാറ്റ് ഫോമുകളിലേക്കും മാറിക്കയറാന്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജ് ഇല്ലാത്തതിനാല്‍ വലിയ ദുരിതമാണ് യാത്രക്കാര്‍ നേരിടുന്നത്. പ്ലാറ്റ്‌ഫോമുകളുടെ വടക്കുഭാഗത്തുള്ള ഒരു നടവഴി മാത്രമാണ് ഏക ആശ്രയം. ജീവന്‍ പണയപ്പെടുത്തിയാണ് ഈ വഴി യാത്രക്കാര്‍ പാളം മുറിച്ച് കടക്കുന്നത്. ഈ വര്‍ഷത്തില്‍ രണ്ടു ജീവനുകളാണ് ഇങ്ങനെ മുറിച്ച് കടക്കുമ്പോള്‍ ഇവിടെ നഷ്ടമായത്. ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തതുകാരണം പരിചയമില്ലാത്ത ചില യാത്രക്കാര്‍ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നതും സ്ഥിരം കാഴ്ചയാണ്.
റെയില്‍വേ മേല്‍പ്പാലം വരുന്നതോടെ നിലവിലെ റെയില്‍വേ ഗേറ്റ് അടയ്ക്കുകയും കാല്‍നടയാത്രക്കാര്‍ക്ക് റെയില്‍ മുറിച്ച് കടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഇതിനൊരു പരിഹാരമായി ഈ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പ്ലാറ്റ്‌ഫോമിന് പുറത്തേക്കുകൂടി നീട്ടി ഇവര്‍ക്കു കൂടി ഉപയോഗിക്കാവുന്ന തരത്തില്‍ വികസിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top