താനൂര്‍ തീരദേശത്ത് കോടികളുടെ തട്ടിപ്പ് നടത്തി യുവാവ് മുങ്ങിയതായി പരാതി

താനൂര്‍: താനൂര്‍ തീരദേശത്ത് കോടികളുടെ വെട്ടിപ്പ് നടത്തിയ യുവാവ് മുങ്ങിയെന്ന പരാതിയില്‍ താനൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്വര്‍ണം ഈട് നല്‍കി പലിശ രഹിത വായ്പ ഏര്‍പ്പെടുത്തിയും കച്ചവടത്തിലെ ലാഭവിഹിതം വാഗ്ദാനം ചെയ്തുമാണ് യുവാവ് കോടിക്കണക്കിന് രൂപ അടിച്ചെടുത്തത്. എളാരം കടപ്പുറം സ്വദേശി ഹനീഫക്കെതിരെയാണ് താനൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

 

25ലധികം പേരുടെ പരാതി പരിഗണിച്ചാണ് പോലീസ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക വിവരശേഖരണം നടത്തിയ പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭ്യമായിട്ടുള്ളതെന്നാണ് സൂചന. താനൂരിലെ വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലായി പവന്‍ കണക്കിന് സ്വര്‍ണം ഇയാള്‍ പണയത്തിന് നല്‍കിയതായി പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പ്രതി 2 ദിവസത്തിനകം പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ബന്ധുക്കളെ അറിയിച്ചതായും വിവരമുണ്ട്
താനൂരിന് പുറമെ ഉണ്യാല്‍, പറവണ്ണ, പുതിയ കടപ്പുറം തീരദേശങ്ങളിലെ മത്സ്യതൊഴിലാളികളും തട്ടിപ്പിനിരയായവരില്‍പെടുന്നു. വരും ദിവസങ്ങളില്‍ പരാതിയുമായി കൂടുതല്‍പേര്‍ രംഗത്തെത്താനും സാധ്യതയുണ്ട്.
എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണെന്നറിയുന്നു. പവന്‍ കണക്കിന് സ്വര്‍ണം യാതൊരു രേഖയുമില്ലാതെ പണയം വെക്കുന്നതിന് ഹനീഫയെ സഹായിച്ച സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള ദുരൂഹതക്കും അറുതിയായിട്ടില്ല.

മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യതൊഴിലാളി കുടുംബങ്ങളിലെ പ്രതിസന്ധി മുതലെടുത്താണ് ഹനീഫ തട്ടിപ്പ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ പോലീസ് പിടിയിലാകുന്നതോടെ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.

 

Share news
error: Content is protected !!
Scroll to Top