കൈനാട്ടി റയില്‍വേ മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു

കോഴിക്കോട്‌: കൈനാട്ടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ റയില്‍വേ മേല്‍പ്പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് നാടിന് സമര്‍പ്പിച്ചു. 451 മീറ്റര്‍ നീളമുള്ള പാലം 17 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. പാലത്തിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനും (ആര്‍.ബി.ഡി.സി.കെ) ഇന്ത്യന്‍ റയില്‍വേയും സംയുക്തമായാണ് നിര്‍മ്മാണം നടത്തിയത്.

റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്താണ് നിര്‍മ്മാണത്തിലുള്ള തുക കണ്ടെത്തിയത്. ഈ തുക തിരിച്ചടയ്ക്കുന്നതിന് ടോള്‍ പിരിവ് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. അപ്രോച്ച് ഭാഗത്ത് 8.5 മീറ്റര്‍ വീതിയും റയില്‍വേ ഭാഗത്ത് 12 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. 750 എം.എം വ്യാസമുള്ള 47 കോണ്‍ക്രീറ്റ് തൂണുകളാണ് താങ്ങി നിര്‍ത്തുന്നത്. 93 സെന്റ് ഭൂമി നിര്‍മ്മാണത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് 26 ലക്ഷം രൂപ ചെലവഴിച്ചു. 2010 ലാണ് നിര്‍മ്മാണം തുടങ്ങിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചതിനെ തു
ടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സി.കെ.നാണു എം.എല്‍.എ.അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി മുഖ്യാതിഥി ആയിരുന്നു. ആര്‍.ബി.ഡി.സി.കെ മാനേജിംഗ് ഡയറക്ടര്‍ എ.പി.എം.മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടര്‍ സി.എ.ലത, വടകര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രഞ്ജിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല, ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ബേബി നാലബ്രത്ത്, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ജയരാജന്‍, അഴിയൂര്‍പഞ്ചായത്ത് പ്രസിഡന്റ് ഐഷ ഉമ്മര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top