അമീഷ പ്രസിദ്ധീകരണ കമ്പനിയെ ഗുജറാത്തില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

അഹമ്മദാബാദ്”പസില്‍ മാസിക’ പ്രസിദ്ധീകരിക്കുന്ന കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. 35,000 സ്കൂളുകളിലാണു മാസിക വിതരണം ചെയ്യുന്നത്. ആഭാസകരമായ തമാശകള്‍ അച്ചടിച്ചതിനാണു നടപടി. 2012 മേയില്‍ പുറത്തിറക്കിയ മാസികയുടെ നാലു പേജുകളിലാണ് ഇവ അച്ചടിച്ചിരുന്നത്. സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി കുട്ടികളില്‍ വായനാ ശീലം വളര്‍ത്തിയെടുക്കുന്നതിനാണു സ്കൂളുകളില്‍ മാസിക വിതരണം ചെയ്തിരുന്നത്. സയന്‍സ്, കണക്ക്, പൊതുവിജ്ഞാനം തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികള്‍ക്കു കൂടുതല്‍ താത്പര്യം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടിരുന്നു. മാസിക അച്ചടിക്കാനുള്ള കരാര്‍ അമീഷ പ്രിന്‍റേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സാണു വിദ്യാഭ്യാസ വകുപ്പ് നല്‍കിയത്. ഈ കമ്പനി ഗോലിബാര്‍ പബ്ലിക്കേഷന്‍ എന്ന കമ്പനിക്ക് ഉപ കരാറും നല്‍കിയിരുന്നു. ഗോലിബാര്‍ ആണു മാസിക സ്കൂളുകളില്‍ അച്ചടിച്ചു വിതരണം ചെയ്തിരുന്നത്. മേയ് ലക്കം മാസികയില്‍ അച്ചടിക്കാന്‍ സര്‍വശിക്ഷ അഭിയാന്‍ അധികൃതര്‍ നല്‍കിയ വിവരങ്ങളല്ല പുസ്തകത്തില്‍ പ്രിന്‍റ് ചെയ്തു വന്നതെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു നടപടിയെന്നു വിദ്യാഭ്യാസ സഹമന്ത്രി രമണ്‍ വോറ. സ്കൂളുകളില്‍ വിതരണം ചെയ്ത എല്ലാ കോപ്പികളും തിരിച്ചു വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവത്തിനു പിന്നിലുള്ളവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top