യുവാക്കള്‍ കാട്ടിനുള്ളില്‍ കുടുങ്ങി, രക്ഷകരായി വനംവകുപ്പ്

കൊല്ലം: നിരവധി വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയായതിനാല്‍ കയറരുത് എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ, തെന്മല രാജാക്കൂപ്പില്‍ കയറി കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകള്‍ക്കകം രക്ഷിച്ചു. വനമേഖലയായതിനാല്‍ അവിടേക്ക് ട്രെക്കിങ്ങ് നിരോധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് നിലനില്‍ക്കെയാണ് യുവാക്കള്‍ അനധികൃതമായി കാട്ടില്‍ പ്രവേശിച്ചത്. തുടര്‍ന്ന് പൊലീസും വനംവകുപ്പും ചേര്‍ന്നാണ് യുവാക്കളെ രക്ഷിച്ചത്.

കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കള്‍ രാവിലെ ഏഴരയോടെയാണ് രാജക്കൂപ്പിലെത്തിയത്. എന്നാല്‍ കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇവര്‍ക്ക് വഴി തെറ്റി. വഴി കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തങ്ങള്‍ കാട്ടിനുള്ളില്‍ കുടുങ്ങി എന്ന് മനസിലാക്കിയ ഇവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കുകയായിരുന്നു. പൊലീസ് ഉടന്‍ തന്നെ ആര്യങ്കാവ് റേഞ്ച് ഓഫീസില്‍ വിവരമറിയിച്ചു.

തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാക്കളെ ഫോണിലൂടെ ബന്ധപ്പെട്ട് ഇവര്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ അയക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മോശം നെറ്റ്വര്‍ക്ക് ലഭിക്കുന്ന സ്ഥലമായതിനാല്‍ യുവാക്കള്‍ക്ക് അതിന് സാധിച്ചില്ല. കാട്ടിനുള്ളില്‍ നെറ്റവര്‍ക്ക് ലഭിക്കുന്ന ഒരു സ്ഥലത്തേക്ക് മാറിയശേഷമാണ് ഇവര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലൊക്കേഷന്‍ അയച്ചത്. ഇത് പിന്തുടര്‍ന്നെത്തി വനം വകുപ്പ് ഇവരെ രക്ഷിക്കുകയായിരുന്നു.

ഒരു യൂട്യൂബ് വീഡിയോ കണ്ടാണ് യുവാക്കള്‍ രാജാക്കൂപ്പിലേക്കെത്തിയത്. യൂട്യൂബ് ചാനലിനെതിരെ കേസെടുക്കണോ എന്ന് ആലോചിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അനധികൃതമായി വനമേഖലയില്‍ പ്രവേശിച്ചതിന് ഇവര്‍ക്കെതിരെ കേസ് എടുക്കാതെ വനം വകുപ്പ് ഇമ്പോസിഷന്‍ ശിക്ഷയായി നല്‍കി. നിരവധി വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയായ രാജാക്കൂപ്പിലേക്ക് കയറരുത് എന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ചാണ് ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top