ലോകകപ്പ് ക്രിക്കറ്റ്: ന്യൂസിലന്‍ഡ് സ്‌കോട്‌ലന്‍ഡിനെ തോല്‍പിച്ചു

prv_f3ccd_1424127124ഡുനെഡിന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനു തുടര്‍ച്ചയായ രണ്ടാം ജയം. സ്‌കോട്‌ലന്‍ഡിനെതിരെയാണ് കീവികളുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് 36.2 ഓവറില്‍ വെറും 142 റണ്‍സിന് പുറത്തായി. അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സൊന്നുമെടുക്കാതെ ഔട്ടായി. ഇതില്‍ 4 പേര്‍ നേരിട്ട ആദ്യ പന്തിലാണ് പുറത്തായത്.

കലം മക്ലിയോഡ്, ഹാമിഷ് ഗാര്‍ഡിനര്‍, പ്രെസ്റ്റോണ്‍ മോമ്‌സണ്‍, ഇയാന്‍ വാര്‍ഡ്‌ലോ എന്നിവരാണ് നേരിട്ട ആദ്യ പന്തില്‍ പുറത്തായത്. മജീദ് ഹഖ് ആദ്യ പന്തില്‍ പുറത്താകുന്ന നാണക്കേടില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും രണ്ടാമത്തെ പന്തില്‍ ഔട്ടായി. ഒരിന്നിംഗ്‌സില്‍ 4 പേര്‍ നേരിട്ട ആദ്യ പന്തില്‍ പുറത്താകുന്നത് ലോകകപ്പിലെ റെക്കോര്‍ഡാണ്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രണ്ടേ രണ്ട് തവണ മാത്രമേ ഇത് മുന്‍പ് സംഭവിച്ചിട്ടുള്ളൂ.

സ്‌കോട്‌ലന്‍ഡ് നിരയില്‍ 4 പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 56 റണ്‍സെടുത്ത മാറ്റ് മാച്ചന്‍, 50 റണ്‍സെടുത്ത റിച്ചി ബെറിഗ്ടണ്‍ എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി ന്യൂസിലന്‍ഡ് 25.5 ഓവറില്‍ മറികടന്നു. 38 റണ്‍സ് എടുത്ത കെയ്ന്‍ വില്യംസണും 29 റണ്‍സ് എടുത്ത ഗ്രാന്റ് എലിയട്ടുമാണ് ന്യൂസിലന്‍ഡിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്.

ഗ്രൂപ്പ് എയില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന്റെ രണ്ടാമത്തെ വിജയമാണ് ഇത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോടാണ് കീവീസ് ജയിച്ചത്. ഈ ലോകകപ്പില്‍ ആദ്യ മൂന്ന് ദിവസവും ആദ്യം ബാറ്റ് ചെയ്തവര്‍ 300 റണ്‍സിന് മേല്‍ അടിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം അയര്‍ലന്‍ഡ് 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നതോടെ ഈ ലോകകപ്പ് ബാറ്റ്‌സ്മാര്‍ക്ക് അനുകൂലമാണെന്നാണ് ആരാധകര്‍ കരുതിയിരുന്നത്.

Share news
error: Content is protected !!
Scroll to Top