വനിതാ പ്രീമിയര്‍ ലീഗ് മുംബൈ ഇന്ത്യന്‍സിന്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്. ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് രണ്ടാം കിരീടം നേടുന്നത്. മുംബൈ, ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ 150 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (44 പന്തില്‍ 66) ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനാണ് സാധിച്ചത്.

മൂന്ന് വിക്കറ്റ് നേടിയ നതാലി സ്‌കിവര്‍ ബ്രന്റാണ് ഡല്‍ഹിയെ തകര്‍ത്തത്. 40 റണ്‍സ് നേടിയ മരിസാനെ കാപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി ഫൈനലില്‍ തോല്‍ക്കുന്നത്. മുംബൈയുടേത് രണ്ടാം വനിത പ്രീമിയര്‍ ലീഗ് കിരീടവും.

അവസാന രണ്ട് ഓവറില്‍ 23 റണ്‍സാണ് ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹെയ്ലി മാത്യൂസിന്റെ ആദ്യ പന്തില്‍ നികി പ്രസാദ് ഒരു റണ്‍സെടുത്തു. രണ്ടാം പന്തില്‍ മലയാളി താരം മിന്നു മണി (4) പുറത്ത്. മൂന്നാം പന്തില്‍ ചരനിക്ക് റണ്‍സെടുക്കാനായില്ല. നാലാം പന്തില്‍ ഒരു റണ്‍. അഞ്ചാം പന്തില്‍ നികി സിക്സ് നേടി. അവസാന ഏഴ് പന്തില്‍ ജയിക്കാന്‍ വേണ്ടത് 15 റണ്‍സ്. അവസാന പന്തില്‍ ഒരു റണ്‍ ഓടിയെടുത്തു.

അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ്. അവസാന ഓവര്‍ എറിയാനെത്തിയത് സ്‌കിവര്‍. ആദ്യ പന്തില്‍ നികി ഒരു റണ്‍ നേടി. രണ്ടാം പന്തില്‍ ചരനിയും സിംഗിളെടുത്തു. മൂന്നം പന്തില്‍ റണ്ണില്ല. നാലാം പന്തില്‍ നികി ഒരു റണ്‍ നേടി. അഞ്ചാം പന്തിലും ഒരു റണ്‍. അവസാന പന്തിലും സ്‌കിവര്‍ വിട്ടുകൊടുത്തത് ഒരു റണ്‍ മാത്രം. മുംബൈക്ക് കിരീടം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top