മകനെ പാറയില്‍ എറിഞ്ഞുകൊന്ന യുവതി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് : ഒന്നര വയസ്സുള്ള മകനെ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞുകൊന്ന കേസില്‍ പ്രതിയായ യുവതി വിചാരണ തുടങ്ങാനിരിക്കേ ജീവനൊടുക്കാന്‍ ശ്രമിച്ചു. കണ്ണൂര്‍ സ്വദേശിനിയായ ശരണ്യയാണ് ഹോട്ടലില്‍ വിഷം കഴിച്ച് മരിക്കാന്‍ ശ്രമിച്ചത്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്തുള്ള ഹോട്ടലില്‍ ശരണ്യ മുറിയെടുത്തിരുന്നു. ഒറ്റക്കെത്തിയാണ് മുറിയെടുത്തത്. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശരണ്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയെ കൊന്ന കേസില്‍ തളിപ്പറമ്പ് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കേയാണ് ആത്മഹത്യാശ്രമം. കണ്ണൂരിലേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തിയ ശരണ്യ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് താന്‍ വിഷം കഴിച്ച കാര്യം അറിയിക്കുകയായിരുന്നു.

2020 ഫെബ്രുവരി 17നാണ് ശരണ്യ ഒന്നര വയസ്സുകാരനായ മകന്‍ വിയാനെ തയ്യില്‍ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞുകൊന്നത്. കുഞ്ഞിനെ കാണാതായതോടെ അച്ഛന്‍ പ്രണവ് പൊലീസില്‍ പരാതി നല്‍കി. പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ശരണ്യയുടെ വീട്ടില്‍നിന്ന് 50 മീറ്റര്‍ അകലെയുള്ള കടല്‍ഭിത്തിയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top